airforce

ന്യൂഡൽഹി: പാകിസ്ഥാന്റെ F-16 വിമാനം തകർത്തതിന് തെളിവുണ്ടെന്ന് വിശദീകരിച്ച് ഇന്ത്യൻ വ്യോമസേന. രഹസ്യ സ്വഭാവം കണക്കിലെടുത്ത് തെളിവുകളുടെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുന്നില്ലെന്ന് വ്യോമസേന വക്താക്കൾ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

പാകിസ്ഥാൻ എഫ് 16 വിമാനം ഉപയോഗിച്ചു എന്നതിന് വ്യക്തമായ തെളിവുണ്ട്. പാക് വിമാനം തകർന്നതിന് വ്യക്തവും വിശ്വസനീയവുമായ തെളിവാണ് ഇന്ത്യയുടെ പക്കലുള്ളതെന്ന് വ്യോമസേന വ്യക്തമാക്കി. ഫെബ്രുവരിയിലെ ഏറ്റുമുട്ടലിൽ തകർന്ന പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങളുടെ റഡാർ ചിത്രങ്ങൾ വ്യോമസേന പുറത്തുവിട്ടു.

iaf

കഴിഞ്ഞ ദിവസം പാകിസ്ഥാന്റെ എഫ് 16 വിമാനം വ്യോമസേനാ പൈലറ്റ് അഭിനന്ദൻ വർദ്ധമാൻ വെടിവെച്ച് വീഴ്ത്തിയിട്ടില്ലെന്ന് അമേരിക്കൻ മാഗസിൻ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പാക് വിമാനം ആക്രമണത്തിൽ തകർന്നതിന്റെ ഇലക്ട്രോണിക്, റഡാർ തെളിവുകൾ കൈവശമുണ്ടെന്ന് അന്ന് തന്നെ വ്യോസേന വ്യക്തമാക്കിയിരുന്നു. ആക്രമണം നടന്ന സമയം രണ്ട് പൈലറ്റുമാർ വിമാനത്തിൽ നിന്ന് പാരഷ്യൂട്ട് ഉപയോഗിച്ച് രക്ഷപ്പെട്ടിട്ടുണ്ട്. ഇതിൽഒന്ന് മിഗ് വിമാനം പറത്തിയ അഭിനന്ദൻ വർദ്ധമാനും മറ്റൊന്ന് പാക് വിമാനത്തിലെ പൈലറ്റുമാണെന്നുമായിരുന്നെന്ന് വ്യോമസേന നേരത്തെ വിശദമാക്കിയിരുന്നു.

അമേരിക്കൻ പ്രസിദ്ധീകരണമായ ഫോറിൻ പോളിസിയാണ് അമേരിക്കൻ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്, ഇന്ത്യയുടെ അവകാശവാദം തെറ്റാണെന്ന് റിപ്പോർട്ട് ചെയ്തത്. പാക്കിസ്ഥാൻ വാങ്ങിയ എല്ലാ എഫ് 16 വിമാനങ്ങളും സുരക്ഷിതമാണെന്നും ഒന്നു പോലും നഷ്ടപ്പെട്ടിട്ടില്ലെന്ന് കണ്ടെത്തി എന്നുമായിരുന്നു ഫോറിൻ പോളിസിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കിയത്.