തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ ശബരിമലയെ ഉയർത്തിപ്പിടിച്ച് തന്നെ പ്രചാരണം നടത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. അതേസമയം ദൈവത്തെ ഉയർത്തിപ്പിടിച്ചുള്ള പ്രചാരണം ശരിയല്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രകടന പത്രികയിൽ ശബരിമല ഉൾപ്പെടുത്തിയതിനെ ശ്രീധരൻ പിള്ള സ്വാഗതം ചെയ്തു. ശബരിമലയെ സംരക്ഷിക്കാൻ നിയമ നിർമാണം ഉൾപ്പടെ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിൽ വിശ്വാസ സംരക്ഷണത്തിനായി സുപ്രീംകോടതിയിൽ നിലപാടെടുക്കുമെന്നാണ് പ്രകടനപത്രികയിൽ ബി.ജെ.പി വ്യക്തമാക്കുന്നത്. മതപരമായ വിഷയങ്ങളിൽ പ്രധാനപ്പെട്ട ഒന്നായാണ് ശബരിമലയെ പ്രകടനപത്രികയിൽ അവതരിപ്പിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ് ചട്ടലംഘന നോട്ടീസിൽ സുരേഷ് ഗോപിയെ ന്യായീകരിച്ചും ശ്രീധരൻ പിള്ള രംഗത്തെത്തി. സ്ഥാനാർത്ഥികൾക്ക് ബി.ജെ.പിയുടെ പത്രികയിൽ പറഞ്ഞിട്ടുള്ള കാര്യം പറയാൻ അവകാശമുണ്ട്. ശബരിമലയെപ്പറ്റി പറഞ്ഞുകൂടാ എന്ന നിലപാട് കേരളത്തിലെ ഉദ്യോഗസ്ഥർ സ്വീകരിക്കുന്നതിൽ പ്രസക്തിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ ചാനലുകളിൽ പോയി വിശദീകരണം നൽകിയത് ശരിയായില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.