modi-

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കകഷിയാകുമെന്ന് ഏറ്റവും പുതിയ സർവേ ഫലം. തിരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷമായ 272 എന്ന സംഖ്യ ഒരു മുന്നണിക്കും ഒറ്റയ്ക്ക് മറികടക്കാന്‍ കഴിയില്ലെന്ന് എ.ബി.പി ന്യൂസ്- സി വോട്ടർ സർവേ പറയുന്നു. എന്നാൽ ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകും. 267 സീറ്റുകൾ വരെ ബി.ജെ.പിക്ക് ലഭിച്ചേക്കും. കഴിഞ്ഞ തവണ 282 സീറ്റുകൾ ഒറ്റയ്ക്ക് നേടിയ ബി.ജെ.പി ഇത്തവണ കേവല ഭൂരിപക്ഷത്തിൽ നിന്ന് അഞ്ച് സീറ്റ് അകലെയാകും. എങ്കിലും അധികാരം നിലനിറുത്താൻ കഴിയുമെന്നാണ് സർവേ വിലയിരുത്തുന്നത്.

കോൺഗ്രസ് നയിക്കുന്ന യു.പി.എയ്ക്ക് 134 സീറ്റുകൾ ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. കോൺഗ്രസ് പ്രതീക്ഷ വയ്ക്കുന്ന സംസ്ഥാനങ്ങളിൽ തിരിച്ചടിയുണ്ടാകും.എന്നാൽ ചെറുകക്ഷികൾ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയാകുമെന്നും ലർവേ പ്രവചിക്കുന്നു.

മഹാരാഷ്ട്രയിൽ കോൺഗ്രസ് എൻ.സി.പി സഖ്യം 13 സീറ്റുകളും എൻ.ഡി.എ 8 സീറ്റുകളും നേടും. ബീഹാറിൽ 40ൽ 34 സീറ്റുകളും ബി.ജെ.പി സഖ്യം നേടുമെന്ന് സർവേ പ്രവചിക്കുന്നു. കോൺഗ്രസ് ആറു സീറ്റിൽ ഒതുങ്ങും. യു.പിയിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് സർവേ പ്രവചിക്കുന്നത്. 80ൽ 44 സീറ്റുകളും എൻ.ഡി.എ നേടും. പ്രിയങ്കയ്ക്ക് വൻചലനങ്ങൾ ഉണ്ടാക്കാൻ കഴിയില്ലെന്നും സർവേ പറയുന്നു.

രാജസ്ഥാനിൽ 25ൽ 20 സീറ്റുകളും ബി.ജെ.പി നേടും. ഒഡിഷയിൽ ബി.ജെ.ഡിയെ പിന്തള്ളി 12 സീറ്റുകളിൽ ബി.ജെ.പി വിജയം നേടും ബി.ജെ.ഡി 9 സീറ്റുകൾ നേടുമെന്നും സർവേ പറയുന്നു.

ബംഗാളിൽ ബി.ജെ.പി 6 സീറ്റുകൾ പിടിക്കും. 35 സീറ്റുകൾ തൃണമൂൽ അടക്കമുള്ളവർ നേടും. കോൺഗ്രസ് ഒരു സീറ്റിൽ ഒതുങ്ങും.

ഝാർഖണ്ഡിൽ ആകെയുള്ള 14 സീറ്റിൽ 9 എണ്ണം കോൺഗ്രസും അഞ്ച് സീറ്റ് എൻ.ഡി.എയും നേടും.. പഞ്ചാബിൽ 13 സീറ്റിൽ 12 ഉം കോൺഗ്രസ് നേടും. ഹരിയാനയിൽ പത്തിൽ 9 സീറ്റും ബി.ജെ.പി നേടും.

അതേസമയം യു.പി.എയ്ക്ക് ദക്ഷിണേന്ത്യയിൽ നേട്ടമുണ്ടാക്കാൻ കഴിയും. ഇവിടെയുള്ള 129 സീറ്റുകളിൽ 63 ലും കോൺഗ്രസ് നേതൃത്വത്തിലുള്ള യു.പി.എ നേടുമെന്നാണ് സർവേ പറയുന്നത്. ഈ മേഖലയിൽ നിന്നും എൻ.ഡി.എയ്ക്ക് പരമാവധി 22 സീറ്റുകൾ മാത്രമേ നേടാൻ കഴിയൂ.