ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുത്തിൽ കേരളത്തിൽ യു.ഡി.എഫ് തൂത്തുവാരുമെന്ന് ടൈംസ് നൗ-വി.എം.ആർ പ്രീപോൾ അഭിപ്രായ സർവെ ഫലം. സംസ്ഥാനത്ത് യു.ഡിഎഫ് 17 സീറ്റുകൾ നേടുമെന്ന് അഭിപ്രായ സർവെ പ്രവചിക്കുന്നു. യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്നും എൽ.ഡി.എഫ് തകർന്നടിയുമെന്നും ഫലം വ്യക്തമാക്കുന്നു. രാജ്യത്ത് എൻ.ഡി.എക്ക് വൻ മുന്നേറ്റമുണ്ടാകും. എൻ.ഡി.എക്ക് 279 സീറ്റുകൾ ലഭിക്കുമ്പോൾ യു.പി.ഐ 149 സീറ്റുകളിൽ ഒതുങ്ങുന്നു.
ചരിത്രത്തിൽ ആദ്യമായി ബി.ജെ.പി കേരളത്തിൽ അക്കൗണ്ട് തുറക്കും. ബി.ജെ.പിക്ക് ഒരു സീറ്റ് ലഭിക്കുമ്പോൾ എൽ.ഡി.എഫിന് രണ്ട് സീറ്റുകൾ ലഭിക്കുമെന്നും സർവെ ഫലം വ്യക്തമാക്കുന്നു. 46.97 ശതമാനമായിരിക്കും കേരളത്തിൽ യു.ഡി.എഫിന്റെ വോട്ട് വിഹിതം. എൽ.ഡി.എഫ് 28.11 ശതമാനം വോട്ട് നേടുമ്പോൾ എൻ.ഡി.എക്ക് 20.85 ശതമാനം വോട്ട് വിഹിതം ലഭിക്കുമെന്നും പറയുന്നു.
രാഹുൽ ഗാന്ധി കേരളത്തിൽ മത്സരിക്കാനുള്ള തീരുമാനം സംസ്ഥാനത്ത് കോൺഗ്രസിന് ഗുണകരമായെന്നും ഫലം വ്യക്തമാക്കുന്നു. തമിഴ്‌നാട്ടിൽ കോൺഗ്രസ് സഖ്യം 33 സീറ്റുകളിലും ബി.ജെ.പി ആറ് സീറ്റുകളിലും വിജയിക്കുമെന്നാണ് പ്രവചനം. കർണാടകത്തിൽ കോൺഗ്രസ്-ജനതാദൾ സഖ്യം 12 സീറ്റ് നേടും. യു.പിയിൽ പ്രിയങ്ക തരംഗം ഉണ്ടാവില്ലെന്നും 50 സീറ്റികളിലും ബി.ജെ.പി വിജയിക്കുമെന്നും സർവെ വിലയിരുത്തുന്നു.
ഡൽഹിയിൽ ആം ആദ്മി പാർട്ടി പരാജയപ്പെടുത്തി ബി.ജെ.പിക്ക് മുഴുവൻ സീറ്റുകളും ലഭിക്കും. ഇന്ത്യയൊട്ടാകെ 960 ഇടങ്ങളിലായി 14,301 വോട്ടർമാരാണ് സർവെയിൽ പങ്കെടുത്തത്.