child

മലപ്പുറം: തൊടുപുഴയിലെ ഏഴുവയസുകാരന്റെ ദുരന്തം ഏൽപ്പിച്ച ആഘാതം വിട്ടുമാറുംമുമ്പെ കുരുന്നുകൾക്ക് നേരെയുള്ള ക്രൂരതയെക്കുറിച്ചുള്ള വാർത്തകൾ വീണ്ടും. മലപ്പുറം വണ്ടൂരില്‍ മൂന്നരവയസുകാരിക്ക് ക്രൂരമർദ്ദനം ഏൽക്കേണ്ടി വന്നത് സ്വന്തം അമ്മയുടെ അമ്മയിൽ നിന്ന്. കുട്ടിയുടെ കഴുത്തിലും കൈകാലുകളിലും മ‌ർദ്ദനമേറ്റ പാടുകളുണ്ട്. മെലിഞ്ഞ് എല്ലുംതോലുമായ നിലയിലാണ് പെൺകുട്ടി. ദിവസങ്ങളായി ആവശ്യത്തിന് ഭക്ഷണം കൊടുത്തിട്ടില്ലെന്നാണ് ചൈൽ‍ഡ് ലൈൻ പ്രവർത്തകർ വ്യക്തമാക്കുന്നത്. കുട്ടിയെ ചൈല്‍ഡ് ലൈൻ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂരിന് സമീപം പൂളക്കുന്ന് നാല് സെന്‍റ് കോളനിയിലാണ് കുട്ടിയെ മുത്തശ്ശി ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ മുത്തശ്ശന്‍, മുത്തശ്ശി, അമ്മ, മൂന്ന് സഹോദരങ്ങള്‍ എന്നിവരാണ് വീട്ടില്‍ ഉണ്ടായിരുന്നത്. കുട്ടിയുടെ നെറ്റിയിലും കഴുത്തിലും കാലുകളിലും ചൈല്‍ഡ് ലൈന്‍ മുറിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ദിവസങ്ങളായി ആവശ്യത്തിന് ആഹാരം ലഭിക്കാത്തതിനാല്‍ മെലിഞ്ഞ് എല്ലുകള്‍ പൊന്തിയ നിലയിലായിരുന്നു. കുട്ടിയെ ഈ നിലയില്‍ വീടിന് പുറത്തുകണ്ട അയല്‍വാസികളാണ് ഇക്കാര്യം ചൈല്‍ഡ് ലൈനിനെ അറിയിച്ചത്. രാത്രികാലങ്ങളില്‍ മൂന്നരവയസുകാരിയെ മാത്രം കട്ടിലിനുതാഴെ വെറുംനിലത്താണ് കിടത്തുന്നതെന്നും വിവരമുണ്ട്. ചൈല്‍ഡ്‍ലൈന്‍ വൈകുന്നേരത്തോടെ വീട്ടിലെത്തി അമ്മയുടെ മൊഴി എടുത്തു. അമ്മയെയും നാല് കുട്ടികളെയും ചൈല്‍ഡ് ലൈന്‍റെ സംരക്ഷണത്തിലേക്ക് മാറ്റി.

മൂത്ത രണ്ട് കുട്ടികളും സ്കൂളില്‍ പോകേണ്ട പ്രായമാണ്. എന്നാല്‍ ഇവരെ സ്കൂളില്‍ വിട്ടിട്ടില്ല. ചൈല്‍ഡ്‍ലൈന്‍ വിശദമായ റിപ്പോര്‍ട്ട് പൊലീസിന് നല്‍കും. ഇതിന് ശേഷമായിരിക്കും കേസ് എടുക്കുന്നത് സംബന്ധിച്ച തീരുമാനിക്കുക.