ന്യൂഡൽഹി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കിയ ബി.ജെ.പിയുടെ പ്രകടനപത്രികയ്ക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി രംഗത്തെത്തി. ധാർഷ്ട്യവും ചുരുങ്ങിയ കാഴ്ചപ്പാടുമുള്ള ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
ശീതീകരിച്ചമുറിയിലിരുന്നാണ് ബി.ജെ.പിയുടെ പ്രകടപത്രിക തയ്യാറാക്കിയിരിക്കുന്നതെന്നും അതിൽ ഒറ്റപ്പെട്ട ഒരാളുടെ ശബ്ദമാണെന്നുമായിരുന്നു രാഹുലിന്റെ വിമർശനം. എന്നാൽ ചർച്ചകളിലൂടെയാണ് കോൺഗ്രസിന്റെ പ്രകടനപത്രിക തയ്യാറാക്കിയിരിക്കുന്നത്. കോടിക്കണക്കിന് ഇന്ത്യൻ ജനങ്ങളുടെ ശബ്ദമാണ് അതിലുള്ളതെന്ന് രാഹുൽ ട്വിറ്ററിൽ കുറിച്ചു.
ഇന്നലെയാണ് ബി.ജെ.പി പ്രകടനപത്രിക പുറത്തിറക്കിയത്. 'സങ്കൽപിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ മുദ്രാവാക്യം. വികസനത്തിനും ദേശസുരക്ഷയ്ക്കും ഹിന്ദുത്വത്തിനും ഊന്നൽ നൽകിയാണ് ബി.ജെ.പി പ്രകടന പത്രിക തയ്യാറാക്കിയിരിക്കുന്നത്. തീവ്രവാദത്തെ അടിച്ചമർത്തുമെന്നും ബി.ജെ.പി ഉറപ്പ് നൽകുന്നു.
എന്നാൽ ഏപ്രിൽ അഞ്ചിന് പുറത്തിറക്കിയ പ്രകടന പത്രികയിൽ തൊഴിൽ രംഗത്തെ വികസനം, കർഷകരുടെയും സൈനികരുടെയും ക്ഷേമം, ദേശസുരക്ഷ, സദ്ഭരണം, സ്ത്രീസുരക്ഷ എന്നിങ്ങനെയുള്ള വിഷയങ്ങൾക്കാണ് കോൺഗ്രസ് മുൻഗണന നൽകുന്നത്. രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങൾക്ക് വർഷം 72,000 രൂപ ഉറപ്പ് നൽകുന്ന 'ന്യായ്' പദ്ധതിയാണ് കോൺഗ്രസിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനം.