psc-sabarimala

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ സൈക്യാട്രി തസ്തികയിലേക്ക് പി.എസ്.സി നടത്തിയ ഓൺലൈൻ പരീക്ഷയിലെ ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യം ഒഴിവാക്കാൻ ഇന്നലെ ചേർന്ന പി.എസ്.സി യോഗം തീരുമാനിച്ചു. ചോദ്യം തയ്യാറാക്കിയ ആൾ അശ്രദ്ധയും കൃത്യവിലോപവും വരുത്തിയെന്ന് ബോദ്ധ്യപ്പെട്ടതിനാൽ പി.എസ്.സിയുടെ ചോദ്യകർത്താക്കളുടെ പാനലിൽ നിന്ന് ഒഴിവാക്കും. ഇയാൾക്കെതിരെ വകുപ്പുതല നടപടി എടുക്കാൻ ബന്ധപ്പെട്ടവരോട് ആവശ്യപ്പെടും.

സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയിൽ പ്രവേശിച്ച 10 നും 50 നുമിടയിൽ പ്രായമുള്ള ആദ്യ യുവതികൾ ആരെല്ലാം എന്നതായിരുന്നു ചോദ്യം. ചോദ്യം മാദ്ധ്യമങ്ങളിൽ വിവാദമാവുകയും പി.എസ്.സി കരുതിക്കൂട്ടി ഇതുൾപ്പെടുത്തി എന്ന ആരോപണം ഉയരുകയും ചെയ്ത പശ്ചാത്തലത്തിൽ ഇത് ഒഴിവാക്കാൻ എക്സാമിനേഷൻ മോണിട്ടറിംഗ് കമ്മിറ്റിയോഗം പി.എസ്.സിയോട് ശുപാർശ ചെയ്‌തിരുന്നു.

ഇതുമായി ബന്ധപ്പെട്ട് ഇന്നലെ നടന്ന യോഗം അംഗങ്ങൾ തമ്മിലുള്ള തർക്കത്തിനിടയാക്കി. ചോദ്യത്തിൽ പിശകില്ലെന്ന് ഭരണകക്ഷി അംഗങ്ങൾ വാദിച്ചപ്പോൾ റദ്ദാക്കണമെന്ന് മറ്റുള്ളവരും ആവശ്യപ്പെട്ടു. യുവതികളുടെ പ്രവേശനം സംസ്ഥാന മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും പൊലീസ് മേധാവിയും സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇടതുപക്ഷാംഗങ്ങളിൽ ചിലർ അഭിപ്രായപ്പെട്ടു. അതിനാൽ ചോദ്യം റദ്ദാക്കരുതെന്നും ഇവർ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും പറയുന്നത് ഔദ്യോഗിക രേഖയായി അംഗീകരിക്കാൻ പി.എസ്.സിയ്‌ക്ക് ബാധ്യതയില്ലെന്ന് മറുഭാഗം പറഞ്ഞു. ശബരിമലയിൽ എത്ര സ്ത്രീകൾ പ്രവേശിച്ചെന്ന കാര്യത്തിൽ തന്നെ വിവാദമുണ്ട്. അത്തരം വിവാദങ്ങളിൽ പി.എസ്.സി ഇടപെടുന്നത് ശരിയല്ലെന്ന നിലപാടിൽ ഭൂരിഭാഗം പേരും എത്തിയതോടെ ചോദ്യം റദ്ദാക്കുകയായിരുന്നു.

പി.എസ്.സി പറയുന്നു

ഓരോ പരീക്ഷയ്ക്കും ചോദ്യപേപ്പറുകൾ തയ്യാറാക്കുന്നത് പാനലിൽ ഉൾപ്പെടുന്ന വിദഗ്ദ്ധരാണ്. ചോദ്യങ്ങളും ഉത്തരങ്ങളും സുരക്ഷിതമായ കവറുകളിലാക്കി മുദ്രവച്ച് പരീക്ഷാ കൺട്രോളർക്ക് ലഭ്യമാക്കും. ചോദ്യപേപ്പർ പായ്ക്കറ്റുകളിൽ നിന്ന് ഒരെണ്ണം നറുക്കിട്ടെടുത്താണ് പരീക്ഷ നടത്തുന്നത്. ചോദ്യപേപ്പർ ഉദ്യോഗാർത്ഥിയാണ് ആദ്യമായി കാണുന്നത്. പി.എസ്.സി അംഗങ്ങളോ ഉദ്യോഗസ്ഥരോ പരീക്ഷയുടെ ഒരു ഘട്ടത്തിലും ചോദ്യങ്ങൾ കാണുന്നില്ല. ഇക്കാരണത്താലാണ് ചോദ്യകർത്താവ് വരുത്തിയ പിഴവ് കാണാതെ പോയതെന്ന് പരീക്ഷാകൺട്രോളർ നാരായണശർമ്മ വാർത്താക്കുറിപ്പിൽ അറിയിച്ചു.