sister-abhaya-case

കൊച്ചി: സിസ്റ്റർ അഭയ കേസിൽ പ്രതികൾക്ക് തിരിച്ചടി. കേസിലെ ഒന്നും മൂന്നും പ്രതികളായ സിസ്റ്റർ സെഫിയും ഫാദർ തോമസ് കോട്ടൂരും വിചാരണ നേരിടണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇരുവരും നൽകിയ പുനപരിശോധന ഹർജി ഹൈക്കോടതി തള്ളി. രണ്ടാം പ്രതിയായ ജോസ് പിതൃക്കൽ സി.ബി.ഐ കോടതിയിൽ വിടുതൽ ഹർജി നൽകിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ജോമോൻ പുത്തൻപുരക്കൽ നൽകിയ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.

വിചാരണ ഘട്ടത്തിൽ ഒന്നും മൂന്നും പ്രതികൾ വിടുതൽ ഹർജി നൽകിയെങ്കിലും സി.ബി.ഐ കോടതി അത് തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റപത്രത്തിൽ നിന്ന് ഇവരെ ഒഴിവാക്കാൻ സാധിക്കില്ലെന്നും കോടതി നിരീക്ഷിച്ചു. തെളിവുകൾ കെട്ടിച്ചമച്ചതാണെന്നാണ് പ്രതികളുടെ വാദം. ഇരുവർക്കുമെതിരെ സി.ബി.ഐ സമർപ്പിച്ച തെളിവുകൾ വിശ്വസനീയമാണെന്ന് കോടതി നിരീക്ഷിച്ചു. ജോൺ പിതൃക്കലിനെ പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കിയത് കോടതി ശരിവച്ചു. കേസിൽ ഫാദർ ജോൺപിതൃക്കലിന് നേരിട്ട് ബന്ധമില്ലെന്നും കോടതി വ്യക്തമാക്കി.

അതേസമയം,​ നാലാം പ്രതിയായ കെ.ടി മൈക്കിളിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തെളിവുകൾക്ക് മൈക്കിളിനെ പ്രതിയാക്കാനുള്ള ശേഷി ഇല്ലെന്നാണ് കോടതിയുടെ നിരീക്ഷണം. എന്നാൽ വിചാരണക്കിടയിൽ മതിയായ തെളിവുകൾ സമർപ്പിക്കാൻ സാധിച്ചാൽ വീണ്ടും മൈക്കിളിനെ പ്രതിപട്ടികയിൽ ചേർക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി.