കോഴിക്കോട്: ഒളികാമറ വിവാദത്തിലായ കോഴിക്കോട് പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ. രാഘവനെതിരെ പുതിയ ആരോപണവുമായി ഇടതു മുന്നണി. രാഘവൻ നേരിടുന്ന ഒരു റവന്യു റിക്കവറിയെക്കുറിച്ച് നാമനിർദ്ദേശ പത്രികയിൽ സൂചിപ്പിച്ചിട്ടില്ലെന്നും അതിനാൽ പത്രിക സ്വീകരിച്ചത് ചട്ടവിരുദ്ധമാണെന്നുമാണ് പുതിയ ആക്ഷേപം. ഇതു ചൂണ്ടിക്കാട്ടി ഇടതു മുന്നണി കോഴിക്കോട് പാർലമെന്റ് മണ്ഡലം കമ്മിറ്റി സെക്രട്ടറിയും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റുമായ പി.എ. മുഹമ്മദ് റിയാസ് ജില്ലാ കളക്‌ടർക്ക് പരാതി നൽകി.

കണ്ണൂർ ജില്ലയിലെ ഇരിക്കൂറിനടുത്ത് പെരുമണ്ണിലുള്ള എഗ്രീൻകോ ഫ്രൂട്ട് പ്രൊഡക്‌ട്‌‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സൊസൈറ്റിയുടെ ഡയറക്‌ടർ ആയിരുന്നു രാഘവൻ. ഈ സൊസൈറ്റിക്ക് 29.22 കോടി രൂപയുടെ കടബാദ്ധ്യത ഉണ്ടായതിനെ തുടർന്ന് സർക്കാർ റവന്യൂ റിക്കവറി നടപടികൾ ആരംഭിച്ചിരുന്നു.

ഇതിനിടയിൽ സംസ്ഥാന സർക്കാർ സ്റ്റേ അനുവദിച്ചിരുന്നെങ്കിലും ഇതിന്റെ കാലാവധി മാർച്ച് 31ന് അവസാനിച്ചു. രാഘവൻ മറ്റു ഡയറക്‌ടർമാർക്കൊപ്പം കടബാദ്ധ്യതയുടെ പേരിൽ റവന്യൂ റിക്കവറി നേരിടുന്ന വ്യക്തിയാണ്. ഈ റവന്യൂ റിക്കവറിയെപ്പറ്റി നാമനിർദ്ദേശ പത്രികയിൽ പറഞ്ഞിട്ടില്ലെന്നും പരാതിയിൽ ആരോപിക്കുന്നു.