തിരുവനന്തപുരം: കെ.എം. മാണിയുടെ നിര്യാണം കേരള കോൺഗ്രസ്സിനു മാത്രമല്ല, കേരളത്തിനാകെ നികത്താനാകാത്ത നഷ്ടമാണുണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ലോക പാർലമെന്ററി ചരിത്രത്തിൽത്തന്നെ സ്ഥാനം നേടിയ അത്യപൂർവ്വം സമാജികരുടെ നിരയിലാണ് കെ.എം. മാണിയുടെ സ്ഥാനം. 54 വർഷത്തോളം നിയമനിർമാണസഭയിൽ പ്രവർത്തിക്കുകയെന്നത് ലോകത്തു തന്നെ അധികമാളുകൾക്ക് അവകാശപ്പെടാനാവാത്ത ചരിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രഗത്ഭനായ ഒരു നിയമസഭാ സമാജികനേയും കേരളത്തിന്റെ പ്രശ്നങ്ങൾ സമഗ്രമായി പഠിച്ചവതരിപ്പിച്ചിരുന്ന ശ്രദ്ധേയനായ രാഷ്ട്രീനേതാവിനെയുമാണ് നഷ്ടപ്പെട്ടത്. ഒരേ മണ്ഡലത്തിൽ നിന്ന് തുടർച്ചയായി 13 തവണ ജയിക്കുക, 54 വർഷത്തോളം തുടർച്ചയായി നിയമസഭയിലുണ്ടാകുക, ഏറ്റവും കൂടുതൽ കാലം മന്ത്രിയായിരിക്കുക, ഏറ്റവും കൂടുതൽ ബഡ്ജറ്റ് അവതരിപ്പിക്കുക എന്നിങ്ങനെ മറ്റാർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത ഒരുപാട് റെക്കോർഡുകൾ കെ.എം. മാണിയുടേതായുണ്ട്.
ദീർഘകാലം നിയമസഭയിലുണ്ടായി എന്നുമാത്രമല്ല, നിയമനിർമാണ വേളയിലടക്കം നിർണായകമായ പല ഘട്ടങ്ങളിലും മൗലികമായ നിർദേശങ്ങളിലൂടെ പുതിയ വഴികൾ തുറന്നുകൊടുക്കാനും ശ്രീ. കെ.എം. മാണിക്ക് കഴിഞ്ഞു. ധനകാര്യത്തിൽ മുതൽ നിയമകാര്യത്തിൽ വരെ വൈദഗ്ധ്യമുണ്ടായിരുന്ന കെ.എം. മാണി, ആ വൈദഗ്ധ്യമൊക്കെ നിയമസഭയുടെ ഉള്ളടക്കത്തിന്റെ നിലവാരം കൂട്ടുന്നതിനു തുടർച്ചയായി പ്രയോജനപ്പെടുത്തി. ഭരണഘടനാ വ്യവസ്ഥകൾ, സഭാനടപടിച്ചട്ടങ്ങൾ, നിയമവകുപ്പുകൾ എന്നിവയിലൊക്കെ അവഗാഹമുണ്ടായിരുന്ന അദ്ദേഹം അവയൊക്കെ നിയമനിർമാണത്തിൽ സമയോചിതം പ്രയോജനപ്പെടുത്തി.
കേരളത്തിന്റെ പൊതുതാല്പര്യങ്ങൾ, വിശേഷിച്ച് മലയോര ജനതയുടെയും കർഷകരുടെയും താൽപര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നതിൽ അദ്ദേഹം പ്രത്യേകമായി ശ്രദ്ധവെച്ചു. കേന്ദ്രസംസ്ഥാന സാമ്പത്തിക ബന്ധങ്ങളിൽ സംസ്ഥാനത്തിന്റെ താല്പര്യങ്ങൾക്ക് അനുഗുണമായ ഒരുപാട് നിർദേശങ്ങൾ അദ്ദേഹം മുന്നോട്ടുവെച്ചു. പുതിയ നിയമസഭാ സമാജികർ മാതൃകയാക്കേണ്ട ഒരു പാടുകാര്യങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലുണ്ട്. എല്ലാവരാലും ആദരിക്കപ്പെട്ട കെ.എം. മാണിയുടെ നിര്യാണം സംസ്ഥാനത്തിന് പൊതുവിലും നിയമസഭയ്ക്ക് വിശേഷിച്ചും കനത്ത നഷ്ടമാണ്- മുഖ്യമന്ത്രി പറഞ്ഞു.