തിരുവനന്തപുരം: ജോലി സ്ഥലത്ത് സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ അമിതാഭ് കാരണം ഒരു പെൺകുട്ടി കൂടി മുൻപ് ആത്മഹത്യ ചെയ്തിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി ഓഫീസ് ജീവനക്കാരനായ ആര്യനാട് കാരനാട് വിപിനാലയത്തിൽ അമിതാഭി26)നെ സൈനികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ട്
അമിതാഭിനെ പ്രണയിച്ച് ഒടുവിൽ വഞ്ചിക്കുകയായിരുന്നു എന്ന് ബോദ്ധ്യമായപ്പോഴാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. വീട്ടിലേക്ക് വാ നിനക്ക് ഒരു സമ്മാനമുണ്ടെന്ന് അമിതാഭിന് കുറിപ്പെഴുതി അയച്ച ശേഷമാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്. ഈ സംഭവത്തിൽ സസ്‌പെൻഷനിലായ അമിതാഭ് തിരികെ സർവീസിൽ പ്രവേശിക്കാനിരിക്കവേയാണ് സൈനികന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിയായിരിക്കുന്നത്.
നിരവധി പെൺകുട്ടികളുമായി പ്രണയബന്ധം അമിതാബിനുണ്ടായിരുന്നു. ഇത് മനസിലാക്കിയ പെൺകുട്ടി മറ്റ് ബന്ധങ്ങൾ ഉപേക്ഷിക്കണമെന്ന് നിരന്തരം അഭ്യർത്ഥിച്ചിട്ടും ഇയാൾ അതിന് തയ്യാറാവാത്ത മാനസിക വിഷമത്തിലാണ് ആത്മഹത്യ ചെയ്തത്. പഠനത്തിൽ മിടുക്കിയായിരുന്ന പെൺകുട്ടി ബാംഗ്ലൂരിൽ ഉന്നത വിദ്യാഭ്യാസത്തിന് ചേർന്ന സമയത്താണ് അമിതാഭുമായി വിവാഹ നിശ്ചയം നടത്തിയത്. ഇതിനായി അമിതാഭ് മുന്നോട്ട് വച്ച നിബന്ധനകളൊക്കെ സാമ്പത്തിക അടിത്തറ ഇല്ലാതിരുന്നിട്ടും പെൺകുട്ടിയുടെ വീട്ടുകാർ തയ്യാറാവുകയായിരുന്നു.
സൈനികന്റെ ആത്മഹത്യയ്ക്ക് പിന്നിലും അമിതാഭ്
ഭരതന്നൂർ തൃക്കോവിൽവട്ടം ഗിരിജാ ഭവനിൽ വൈശാഖിനെയാണ് കഴിഞ്ഞ മാർച്ച് 19ന് ഗുജറാത്ത് ജാംനഗറിലെ മിലിട്ടറി ക്യാമ്പിൽ സ്വന്തം തോക്കിൽ നിന്നുള്ള വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജനുവരിയിലാണ് വൈശാഖിന്റെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനകം ജോലിസ്ഥലത്തേക്ക് പോയ വൈശാഖിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് സഹോദരൻ പരാതി നൽകിയിരുന്നു. റൂറൽ എസ്.പി ബി.അശോകിന്റെ നിർദ്ദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി. അശോകൻ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: വൈശാഖിന്റെ ഭാര്യയുമായി അമിതാഭ് നേരത്തെ പരിചയത്തിലായിരുന്നു. വിവാഹ ശേഷവും സൗഹൃദം തുടർന്നു. ഇതിനിടെ യുവതിയുടെ 13 പവൻ സ്വർണം കാണാതായി. വീട്ടുകാർ ചോദ്യം ചെയ്‌പ്പോൾ സ്വർണം അമിതാഭിന് നൽകിയെന്ന് യുവതി സമ്മതിച്ചു.
ഇതിനുശേഷം അമിതാഭ് നിരന്തരമായി വൈശാഖിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നെന്നും ഇതിൽ മനംനൊന്ത് വൈശാഖ് ആത്മഹത്യ ചെയ്‌തെന്നുമാണ് ബന്ധുക്കളുടെ ആരോപണം. സൈനികന്റെ ഭാര്യ ഗർഭിണിയാണെന്നും സംരക്ഷിക്കണമെന്നും ഇയാൾ സൈനികനെ വിളിച്ച് പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്യുന്നതിനു തൊട്ട് മുമ്പ് സഹോദരന് വൈശാഖ് അയച്ച സന്ദേശമാണ് പ്രതിയെ പിടികൂടാൻ കാരണമായത്.