-modi

ന്യൂഡ‌ൽഹി: കോൺഗ്രസും കമ്യൂണിസ്‌റ്റ് പാർട്ടിക്കാരും ചേർന്ന് കേരളത്തിന്റെ സംസ്‌ക്കാരത്തെ മുഴുവൻ നശിപ്പിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഞങ്ങളുടെ വിശ്വാസങ്ങളെ നശിപ്പിക്കാൻ കമ്യൂണിസ്റ്റ് ശക്തികളെ അനുവദിക്കില്ല. കോൺഗ്രസും അവരുടെ കൂട്ടാളികളും ചേർന്ന് നടത്തുന്ന ഇരട്ട നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ തിര‌ഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഴിമതിക്കാരുടെ പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്താകമാനം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുകയാണ്. കോൺഗ്രസ് അധികാരത്തിൽ വരുന്നത് പണം കൊള്ളയടിക്കാനാണെന്നും മോദി ആരോപിച്ചു. പാവപ്പെട്ട കുട്ടികൾക്ക് ഭക്ഷണം നൽകാതെ സ്വന്തം നേതാക്കൾക്ക് മാത്രം നൽകുകയാണ് കോൺഗ്രസുകാരെന്നും അദ്ദേഹം പഞ്ഞു.

അതേസമയം,​ റാഫേൽ അഴിമതിയ്‌ക്ക് പിന്നിലെ മുഖംമൂടികൾ ഓരോന്നായി അഴിഞ്ഞുവീണുകൊണ്ടിരിക്കുകയാണെന്നും ഇപ്പോൾ മോദി സർക്കാരിന് മറച്ചുപിടിക്കാൻ ഔദ്യോഗിക രഹസ്യങ്ങൾ ഒന്നും ഇല്ലെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല ആരോപിച്ചു. മോദി ജീ, നിങ്ങൾക്ക് കഴിയുന്നതുപോലെ നിങ്ങൾ ഓടി നടന്ന് കള്ളം പറഞ്ഞോളൂ. എന്നാൽ,​ ഒട്ടും വൈകാതെ, അല്ലെങ്കിൽ അൽപം വൈകിയാലും സത്യം പുറത്തുവരും. റാഫേൽ അഴിമതിയിലെ ഓരോ കള്ളത്തരവും ഒന്നൊന്നായി പുറത്തുവരും. ഇനി മറച്ചുപിടിക്കാൻ ഒരു ഔദ്യോഗിക രഹസ്യങ്ങളും നിങ്ങളുടെ കൈയിലില്ല- സുർജേവാല പറഞ്ഞു.