mamata-

ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിക്കുന്ന സിനിമയ്‌ക്ക് നിരോധനം ഏർപ്പെടുത്തിയതിന് സംസ്ഥാന സർക്കാരിന് സുപ്രീം കോടതി 21 ലക്ഷം രൂപ പിഴ വിധിച്ചു. 20 ലക്ഷം സിനിമയുടെ സംവിധായകനും ഒരു ലക്ഷം നിയമ സഹായ അതോറിറ്റിക്കും നൽകണം. സിനിമയെ നിരോധിച്ചത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്‌റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

തങ്ങളുടെ സിനിമ സംസ്ഥാന സർക്കാർ മനപ്പൂർവം തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചെന്ന് ആരോപിച്ച് ഭോബിശ്യോടർ ഭൂത് എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. തുടർന്ന് സിനിമയുടെ പ്രദർശനം തടസപ്പെടാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിനിമയുടെ ഇതിവൃത്തം സമൂഹത്തിൽ പ്രശ്‌നങ്ങളുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ബംഗാൾ പൊലീസിന്റെ ഉന്നത ഉദ്യോഗസ്ഥർ പ്രദർശനം തടയുകയായിരുന്നുവെന്നാണ് സംവിധായൻകൻ അനിക് ദത്തയുടെ ആരോപണം.