ന്യൂയോർക്ക്: ഏഴ് വർഷമായി ലണ്ടനിലെ ഇക്വഡോർ എംബസിയിൽ കഴിഞ്ഞിരുന്ന വിക്കിലീക്ക്സ് സ്ഥാപകൻ ജൂലിയൻ അസാഞ്ജിനെ ബ്രിട്ടീഷ് പൊലീസ് അറസ്‌റ്റ് ചെയ്‌തു. അസാഞ്ജിന് നൽകിയിരുന്ന രാഷ്ട്രീയ അഭയം പിൻവലിക്കുകയാണെന്ന് ഇക്വഡോർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അറസ്‌റ്റ്. 2012 ജൂൺ 29ന് അസാഞ്ജിനെതിരെ കോടതി പുറപ്പെടുവിച്ച അറസ്‌റ്റ് വാറണ്ട് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബ്രിട്ടന്റെ നടപടി.
അമേരിക്കയടക്കമുള്ള രാജ്യങ്ങൾ മറ്റ് രാജ്യങ്ങളിൽ നടത്തിയ പ്രതിലോമകരവും അനാശാസ്യവുമായ ഇടപെടലുകളുടേയും ചാരപ്പണികളുടേയും നൂറ് കണക്കിന് രഹസ്യ ഫയലുകൾ പുറത്തുവിടാൻ നേതൃത്വം നൽകിയ ജൂലിയൻ അസാഞ്ജിനെതിരെ സ്വീഡൻ ലൈംഗിക പീഡനത്തിന് കേസെടുത്തിരുന്നു. ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്‌ത് സ്വീഡന് കൈമാറുകയും തുടർന്ന് സ്വീഡൻ അമേരിക്കയ്ക്ക് വിചാരണയ്ക്കായി കൈമാറുന്നതും ഒഴിവാക്കാനാണ് 2012ൽ അസാഞ്ജ് ഇക്വഡോർ എംബസിയിൽ അഭയം തേടിയത്. തനിയ്ക്കെതിരായ ബലാത്സംഗ കേസ് വ്യാജമായ ആരോപണത്തിന്റെ പുറത്താണെന്നും അമേരിക്കയ്ക്ക തന്നെ കൈമാറാനുള്ള തന്ത്രത്തിന്റെ ഭാഗം മാത്രമാണെന്നുമാണ് അസാഞ്ജ് പറയുന്നത്. താൻ ഒരർത്ഥത്തിൽ തടവിൽ തന്നെയാണെന്നും ആവശ്യമായ ചികിത്സയടക്കം തനിയ്ക്ക് നിഷേധിയ്ക്കപ്പെടുകയാണെന്നും ആസ്ട്രേലിയൻ പൗരനായ അസാഞ്ജ് യു.എൻ സമിതിയെ അറിയിച്ചിരുന്നു. അടുത്തിടെ ലൈംഗികാരോപണം സംബന്ധിച്ച കേസിൽ അസാഞ്ജിനെ സ്വീഡൻ കുറ്റവിമുക്തനാക്കി.
എന്നാൽ സ്വീഡനിലേക്ക് മടങ്ങിയാൽ തന്നെ അമേരിക്കയ്‌ക്ക് കൈമാറുമെന്ന ഭയത്താൽ അസ്ഞ്ജ് ഇക്വഡോർ എംബസിയിൽ തന്നെ തുടർന്നു. ഇതിനിടയിൽ തങ്ങളുടെ നയതന്ത്ര ബന്ധങ്ങളെ സാരമായി ബാധിക്കുന്നതായി ചൂണ്ടിക്കാട്ടി കഴിഞ്ഞ മാർച്ചിൽ ഇക്വഡോർ അസാഞ്ജിന് രാഷ്ട്രീയ അഭയം പിൻവലിച്ചു.