news

1. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപായപ്പെടുത്താന്‍ ശ്രമം നടന്നെന്ന വാര്‍ത്തയില്‍ വിശദീകരണവുമായി ആഭ്യന്തര മന്ത്രാലയം. രാഹുലിന്റെ മുഖത്ത് വീണ് ലേസര്‍ രശ്മി ക്യാമറയില്‍ നിന്നുള്ളത്. എ.ഐ.സി.സി ഫോട്ടോഗ്രാഫര്‍ ഉപയോഗിച്ച മൊബൈലില്‍ നിന്നാണ് പച്ച വെളിച്ചം വന്നത്. എസ്.പി.ജി ഡയറക്ടര്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തി എന്നും ആഭ്യന്തരമന്ത്രാലയം

2. കോണ്‍ഗ്രസിന്റെ ആരോപണം, അമേഠിയില്‍ മാദ്ധ്യമങ്ങളുമായി സംസാരിക്കുന്നതിനിടെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നെറ്റിയിലേക്ക് ലേസര്‍ സ്പിന്നര്‍ ഗണിന്റെ രശ്മികള്‍ പതിച്ചെന്ന്. ഇതുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങളും പാര്‍ട്ടി പുറത്ത് വിട്ടു. അമേഠിയില്‍ ബുധനാഴ്ച നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്‍പ് രാഹുല്‍ ഗാന്ധി നടത്തിയ റോഡ് ഷോയില്‍ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നും പാര്‍ട്ടിയുടെ ആരോപണം. രാഹുല്‍ ഗാന്ധിക്ക് സുരക്ഷ ഭീഷണി ഉണ്ടായിട്ടില്ലെന്നും എസ്.പി.ജി.

3. വിക്കിലീക്ക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ലണ്ടനില്‍ അറസ്റ്റില്‍. ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത് ഇക്വഡോറില്‍ നിന്ന്. ലണ്ടന്‍ പൊലീസ് അസാന്‍ജയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്, ഇക്വഡോര്‍ അസാന്‍ജയ്ക്ക് നല്‍കിയ രാഷ്ട്രീയ അഭയം പിന്‍വലിച്ചതോടെ. 7 വര്‍ഷമായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ രാഷ്ട്രീയ അഭയം തേടിയിരിക്കുക ആയിരുന്നു അസാന്‍ജ്

4. 2010ല്‍ അമേരിക്കയുടെ നയതന്ത്ര രേഖകള്‍ അടക്കം നിരവധി വിവരങ്ങള്‍ ചോര്‍ത്തി വിക്കിലീക്ക്സില്‍ പ്രസിദ്ധീകരിച്ചതിന് വര്‍ഷങ്ങളായി അറസ്റ്റ് ഭീഷണിയിലായിരുന്നു അസാന്‍ജ്. സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീക അതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് നടപടി ഇതിന്റെ അടിസ്ഥാനത്തില്‍.

5. കേരള രാഷ്ട്രീയത്തിലെ അതികായന്‍ കെ.എം മാണിക്ക് വിട നല്‍കി രാഷ്ട്രീയ കേരളം. സംസ്‌കാര ചടങ്ങുകള്‍ അല്‍പ്പസമയത്തിനകം പാലാ സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കുന്നു. ഭൗതികശരീരം വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം വിലാപയാത്ര ആയിട്ടാണ് പള്ളിയില്‍ എത്തിച്ചത്. പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിര കണക്കിന് പ്രവര്‍ത്തകര്‍ വിലാപയാത്രയില്‍ പള്ളിയിലേക്ക് അനുഗമിച്ചു

6. പള്ളിയില്‍ നടക്കുന്ന അന്ത്യ കര്‍മ്മത്തില്‍ പങ്കെടുക്കാന്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ ഉള്ള നേതാക്കള്‍ എത്തിയിട്ടുണ്ട്. സംസ്ഥാന ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഇതിന് ശേഷം പള്ളി സെമിത്തേരിയില്‍ പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ സംസ്‌കരിക്കും. വീട്ടിലെ പൊതു ദര്‍ശനത്തിന് ശേഷം 3 മണിയോടെ പാലാ കത്തീഡ്രലില്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് ആരംഭിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും പ്രിയ നേതാവിനെ കാണാന്‍ ജനങ്ങള്‍ ഒഴുകി എത്തിയതോടെ പൊതു ദര്‍ശനം അവസാനിക്കാന്‍ വൈകുക ആയിരുന്നു.

7. രാഷ്ട്രീയ സാമൂഹിക സംസ്‌കാരിക രംഗത്തെ പ്രമുഖര്‍ വീട്ടില്‍ എത്തി മാണി സാറിന് അന്തിമോപചാരം അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങിന് ശേഷം പാലാ കത്തീഡ്രലില്‍ അനുശോചന സമ്മേളനവും നടക്കും. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചൊവ്വാഴ്ച വൈകിട്ടാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കെ.എം മാണി അന്തരിച്ചത്

8. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിനിടെ സ്ത്രീയെ ആക്രമിച്ച കേസില്‍ കോഴിക്കോട്ടെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന് ജാമ്യം. കേസില്‍ റിമാന്‍ഡിലായിരുന്ന പ്രകാശ് ബാബുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് ഉപാധികളോടെ. രണ്ട് ലക്ഷം രൂപയുടെ ബോണ്ടും പാസ്‌പോര്‍ട്ടും ഹാജരാക്കണം, വോട്ടെടുപ്പിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം എന്നിവയാണ് ഉപാധികള്‍.

9. പൊതു പ്രവര്‍ത്തകര്‍ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഭരണഘടനാ വിരുദ്ധമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടരുതെന്ന് കോടതി. കേസില്‍ നേരത്തെ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് മാര്‍ച്ച് 28ന് പ്രകാശ് ബാബു കോടതിയില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

10. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് കുരുക്കായി ലാത്തൂരിലെ പ്രസംഗം. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ മോദി നടത്തിയ പ്രസംഗം പ്രഥമ ദൃഷ്ട്യ ചട്ടലംഘനം എന്ന് ഉസ്മാനാബാദ് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശം. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടും മോദിയുടെ പ്രസംഗത്തിന്റെ വിശദാംശങ്ങളും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് കൈമാറി

11. പുല്‍വാമയില്‍ മരിച്ച് ജവാന്മാര്‍ക്ക് വോട്ട് ചെയ്യണം എന്നായിരുന്നു മോദി ലാത്തൂരില്‍ പ്രസംഗിച്ചത്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തിരഞ്ഞെടുപ്പ് സമ്മേളനത്തിലെ പ്രസംഗത്തില്‍ കന്നി വോട്ടര്‍മാരോട് ആയിരുന്നു മോദിയുടെ വോട്ട് അഭ്യര്‍ത്ഥന. വോട്ടര്‍മാര്‍ തങ്ങളുടെ കന്നി വോട്ട് വ്യോമാക്രമണം നടത്തിയ ധീരരായ വ്യോമസേനാ പൈലറ്റുമാരുടെ ധൈര്യത്തെ മുന്‍നിറുത്തി വോട്ട് ചെയ്യാന്‍ തയ്യാറണ്ടോ എന്നും മോദി ലാത്തൂരില്‍ നടത്തിയ വിവാദ പ്രസംഗത്തില്‍ ചോദിച്ചിരുന്നു.

12. മോദിയ്ക്ക് എതിരെ നടപടി വേണോ എന്ന് കേന്ദ്ര തീരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളോട് കേന്ദ്ര തിരഞ്ഞടുപ്പ് കമ്മിഷന്‍ യോജിക്കുക ആണെങ്കില്‍ പ്രധാമന്ത്രിയോട് വിശദീകരണം തേടും. തീരുമാനം ഈ ആഴ്ച തന്നെ ഉണ്ടാകും എന്നും റിപ്പോര്‍ട്ട്. നടപടി, സംഭവം വിവാദം ആയതോടെ പ്രതിപക്ഷ കക്ഷികള്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചതിന് പിന്നാലെ. സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ആയി ഉപയോഗിക്കരുത് എന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ മാര്‍ച്ച് 19ന് പുറത്ത് ഇറക്കിയ ഉത്തരവില്‍ പറയുന്നു.