modi

കോഴിക്കോട്: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി 'വിജയ് സങ്കല്പ് യാത്ര'യ്ക്ക് നേതൃത്വം നൽകാനായി കോഴിക്കോടെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കുന്നതിനുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. വെള്ളിയാഴ്ച വൈകിട്ട് കോഴിക്കോട് ബീച്ചിൽ വച്ചാണ് ബി.ജെ..പിയുടെ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുന്നത്.

വെള്ളിയാഴ്ച വൈകിട്ട് പ്രത്യേക വിമാനത്തിൽ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി റോഡ് മാർഗം ബീച്ചിലെ പ്രചാരണ വേദിയിലെത്തും. വിവിധ എൻ.ഡി.എ നേതാക്കൾക്കൊപ്പം കഴിഞ്ഞ ദിവസം മുന്നണിയിൽ ചേർന്ന ജനപക്ഷം പാർട്ടി നേതാവ് പി.സി ജോർജും മോദിയെ സ്വീകരിക്കാനായി കോഴിക്കോട് എത്തുന്നുണ്ട്. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരൻപിള്ളയും മറ്റു ബി ജെ പി-എൻ.ഡി.എ നേതാക്കളും,​ എൻ.‌ഡി.എയുടെ ലോക്‌സഭാ സ്ഥാനാർത്ഥികളും പരിപാടിയിൽ പങ്കെടുക്കാനെത്തും.

കോഴിക്കോട് ബീച്ചിൽ ഒരുക്കുന്ന വേദിക്ക് 50 അടി നീളവും 30 അടി വീതിയുമാണുള്ളത്. ഇതിന്റെ പണികളും പുരോഗമിച്ച് വരികയാണ്. അമ്പതിനായിരത്തോളം പ്രവർത്തകരെയാണ് നേതൃത്വം പ്രതീക്ഷിക്കുന്നത്. സമ്മേളനത്തോടനുബന്ധിച്ച് വെള്ളിയാഴ്ച വൈകിട്ട് ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് സുരക്ഷയ്ക്കായി ജില്ലയ്ക്ക് അത്തും പുറത്തും നിന്ന് 2000 പോലീസ് ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്.