smrithi-irani

ന്യൂഡൽഹി: ലോക്‌സഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കാനായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി അമേതിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലൂടെ തനിക്ക് 4.71 കോടി രൂപയുടെ ആസ്ഥിയുണ്ടെന്ന് വെളിപ്പെടുത്തലുമായി സ്മൃതി ഇറാനി.

2.96കോടിയുടെ സ്ഥാവര സ്വത്തും 1.75കോടിയുടെ ജംഗമസ്വത്തുക്കളുമാണ് കേന്ദ്രമന്ത്രിക്ക് സ്വന്തമായുള്ളത്. ഇതിൽ 1.45 കോടിയുടെ കൃഷിഭൂമിയും 1.50 കോടിയുടെ പാർപ്പിടവും ഉൾപ്പെട്ടിരിക്കുന്നു. 6.24 ലക്ഷം രൂപയാണ് കൈയിൽ പണമായിട്ടുള്ളത്. വിവിധ ബാങ്ക് അക്കൗണ്ടുകളിലായി 89ലക്ഷം രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ദേശീയ സമ്പാദ്യ പദ്ധതിയിലും പോസ്റ്റൽ നിക്ഷേപത്തിലുമായി 18ലക്ഷം രൂപയും,​ 1.05 ലക്ഷം രൂപയുടെ മറ്റൊരു നിക്ഷേപവും സ്മൃതി ഇറാനിക്കുണ്ട്. 13.14ലക്ഷം രൂപ വിലമതിക്കുന്ന വാഹനവും 21ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങളും സ്വന്തം പേരിലുള്ളതായി സത്യവാങ്മൂലത്തിൽ കാണിച്ചിട്ടുണ്ട്.

അതേസമയം,​ കേന്ദ്രമന്ത്രിക്ക് ബിരുദമില്ലെന്ന കാര്യവും സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. 1991ൽ സെക്കൻഡറി വിദ്യാഭ്യാസവും 1993സീനിയർ സെക്കൻഡറി സ്‌കൂൾ വിദ്യാഭ്യാസവും പൂർത്തിയാക്കി. ഡൽഹി യൂണിവേഴ്‌സിറ്റിയിയുടെ വിദൂര വിദ്യാഭ്യാസ പദ്ധതിയിലൂടെ 1994ൽ ബി.കോം ബിരുദ കോഴ്‌സിന് ചേർന്നെങ്കിലും അത് പൂർത്തിയാക്കിയിട്ടില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.