മോസ്‌കോ: വിക്കീലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അറസ്റ്റ് ചെയ്തതിനെതിരെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഏജൻസി മുൻ ഉദ്യോഗസ്ഥനും സൈബർ ആക്ടിവിസ്റ്റുമായ എഡ്വേഡ് സ്നോഡൻ. ജൂലിയൻ അസാൻജിന്റെ അറസ്റ്റ് പത്രസ്വാതന്ത്ര്യത്തിന്റെ ഇരുണ്ട നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു.
അസാൻജിനുള്ള സംരക്ഷണം പിൻവലിക്കാനുള്ള ഇക്വഡോറിന്റെ തീരുമാനത്തെ സ്‌നോഡൻ അപലപിച്ചിരുന്നു. അസാൻജിന്റെ സ്വാതന്ത്ര്യത്തിനായി യു.എൻ സമീപകാലത്ത് വരെ ഇടപെടലുകൾ നടത്തിയിരുന്നെന്നും സ്‌നോഡൻ ചൂണ്ടിക്കാട്ടി.
മൈക്രോസോഫ്റ്റ്, യാഹൂ, ഗൂഗിൾ, ഫേസ്ബുക്ക്, സ്‌കൈപ്പ്, യുട്യൂബ്, ആപ്പിൾ എന്നിവയടക്കം ഒമ്പത് അമേരിക്കൻ ഇന്റർനെറ്റ് സ്ഥാപനങ്ങളുടെ സെർവറുകളും ഫോൺ സംഭാഷണങ്ങളും അമേരിക്കൻ രഹസ്യാന്വേഷണ സംഘടനകൾ ചോർത്തുന്നുവെന്ന വാർത്ത പുറത്തുകൊണ്ടു വന്ന വ്യക്തിയാണ് സ്നോഡൻ.