ചെന്നൈ: വാട്സാപ്പിൽ കഴിഞ്ഞ ദിവസങ്ങളിൽ വൈറലായ വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിലെ നിയമസഭാ ഉപ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിക്കെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. ടി.ടി.വി ദിനകരന്റെ പാർട്ടിയായ എ.എം.എം.കെയ്ക്ക് വേണ്ടി തേനിയിലെ പെരിയംകുളത്ത് മത്സരിക്കുന്ന കെ. കതിർകാമുവിന് എതിരെയാണ് പൊലീസ് ബലാത്സംഗ കേസ് രജിസ്റ്റർ ചെയ്തത്. 36 വയസുള്ള സ്ത്രീ നൽകിയ പരാതിയിലാണ് കേസ്.
ബലാത്സംഗത്തിനുള്ള സെക്ഷൻ 376, വഞ്ചനകുറ്റം ചുമത്തി സെക്ഷൻ 417, മനപൂർവ്വം നടത്തിയ കുറ്റകൃത്യം ചാർത്തി സെക്ഷൻ 501 എന്നീ ഐ.പി.എസ് വകുപ്പുകൾ ചേർത്താണ് കേസ്. ഒക്ടോബർ 2015നാണ് തന്നെ ബലാത്സംഗം ചെയ്തത് എന്നാണ് സ്ത്രീ നൽകിയ പരാതിയിൽ പറയുന്നത്.
എന്നാൽ സംഭവത്തിൽ സത്യമില്ലെന്നും തനിക്കെതിരെ ഈ പ്രശ്നം മുൻപും ഉയർന്ന് വന്നതാണ് എന്നുമാണ് കെ.കതിർകാമുവിന്റെ വാദം. കതിർകാമു തേനിയിലെ അള്ളിനഗറിൽ നടത്തി വന്നിരുന്ന ഒരു ഹോസ്പിറ്റലിലാണ് ഈ സംഭവം നടന്നത് എന്നാണ് റിപ്പോർട്ട്. കേസ് തേനിയിലെ എ.ഡി.എം.കെ ഭാരവാഹികളുടെ ഒത്തുകളിയാണ് എന്നാണ് കതിർകാമുവിന്റെ ആരോപണം. എന്നാൽ ഒരു തരത്തിലും സംഭവത്തിൽ എ.ഡി.എം.കെയ്ക്ക് ബന്ധമില്ലെന്നാണ് തേനിയിലെ ജില്ല നേതൃത്വം പറയുന്നത്.