തോമസ് കുര്യനെ വേദിയിലേക്ക് ആനയിച്ചത് ഗൂഗിൾ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈ
സാൻഫ്രാൻസിസ്‌കോ: ഗൂഗിളിന്റെ ഈവർഷത്തെ ക്ളൗഡ് നെക്‌സ്‌റ്റ് കോൺഫറൻസിൽ ഏവരുടെയും ശ്രദ്ധ നേടിയത്, ഗൂഗിൾ ക്ളൗഡ് സി.ഇ.ഒയും മലയാളിയുമായ തോമസ് കുര്യൻ. ഗൂഗിൾ ക്ളൗഡിന്റെ പുത്തൻ മുഖമായ 'ആന്തോസ്", ഗൂഗിൾ എ.ഐ പ്ളാറ്ര്‌ഫോം എന്നിവ പരിചയപ്പെടുത്തിയാണ് തോമസ് കുര്യൻ സദസിന്റെയും ക്ലൗഡ് ആരാധകരുടെയും മനം കവർന്നത്.
വേദിയിലേക്ക് ആദ്യം ചുവടുവച്ചത്, ഗൂഗിൾ സി.ഇ.ഒയും ഇന്ത്യൻ വംശജനുമായ സുന്ദർ പിച്ചൈയാണ്. ആമുഖ പ്രഭാഷണത്തിന് ശേഷം അദ്ദേഹം 'ടി.കെ" എന്ന് ഏവരും സ്‌നേഹത്തോടെ വിളിക്കുന്ന, തോമസ് കുര്യനെ വേദിയിലേക്ക് ആനയിച്ചു. ഗൂഗിൾ ക്ളൗഡ് സി.ഇ.ഒയായി കഴിഞ്ഞ നവംബറിലാണ് കോട്ടയത്തുകാരൻ തോമസ് കുര്യൻ നിയമിതനായത്. ഒറാക്കിളിന്റെ പ്രോഡക്‌ട് ഡെവലപ്‌മെന്റ് വിഭാഗം പ്രസിഡന്റായിരുന്നു അതിനുമുമ്പ് അദ്ദേഹം.
ഗൂഗിൾ ക്ളൗഡിന്റെ മുൻ സി.ഇ.ഒ ഡയാൻ ഗ്രീനിന് നന്ദിപറഞ്ഞ്, പ്രഭാഷണം ആരംഭിച്ച കുര്യൻ, ആന്തോസിന്റെ വിസ്‌മയ ഫീച്ചറുകൾ സദസിനെ പരിചയപ്പെടുത്തി. കഠിനമായ 'വർക്ക്‌ലോഡും" സുഗമമായി കൈകാര്യം ചെയ്യുന്ന, ഹൈബ്രിഡ് ക്ളൗഡാണിത്. ഗൂഗിൾ ക്ളൗഡിന് പുറമേ മറ്ര് പ്ളാറ്റ്‌ഫോമുകളിലും ഇതുപയോഗിക്കാം. ഏറെ ലളിതവും അതീവസുരക്ഷിതവുമാണെന്ന മികവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ക്ളൗഡ് വിപണിയിൽ ചെറിയ വിഹിതം മാത്രമുള്ള ഗൂഗിൾ ക്ളൗഡിനെ മുൻനിരയിലേക്ക് എത്തിക്കുകയെന്ന ദൗത്യമാണ് തോമസ് കുര്യനുള്ളത്. കുര്യൻ പ്രഗത്ഭമതിയാണെന്നും അദ്ദേഹത്തിന്റെ 'പവർഫുൾ വിഷൻ" സ്ഥാപനത്തെ പുതിയ ഉയരത്തിലെത്തിക്കുമെന്ന് ഉറപ്പാണെന്നും സുന്ദർ പിച്ചൈ പറഞ്ഞു.
സഹപ്രവർത്തകർ 'ടി.കെ" എന്ന് സ്‌നേഹത്തോടെ വിളിക്കുന്ന തോമസ് കുര്യൻ, കോട്ടയം പാമ്പാടി കോത്തല പുള്ളോലിക്കൽ പി.സി. കുര്യൻ - മോളി ദമ്പതികളുടെ മകനാണ്. സൗമ്യതയും മുഖത്ത് എപ്പോഴും വിരിഞ്ഞു നിൽക്കുന്ന പുഞ്ചിരിയുമാണ് അദ്ദേഹത്തിന്റെ മുഖമുദ്രയെന്ന് സഹപ്രവർത്തകർ പറയുന്നു. ബംഗളൂരുവിലായിരുന്നു തോമസ് കുര്യന്റെ സ്കൂൾ ജീവിതം. പ്രിൻസ്റ്റൻ യൂണിവേഴ്സിറ്രിയിൽ നിന്ന് ഇല്ക്ട്രിക്കൽ എൻജിനിയറിംഗ് ബിരുദവും സ്റ്രാൻഫോഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എയും നേടിയ കുര്യൻ, 1996ലാണ് ഒറാക്കിളിൽ ചേരുന്നത്. തോമസ് കുര്യന്റെ ഇരട്ട സഹോദരൻ ജോർജ് കുര്യൻ കാലിഫോർണിയ ആസ്ഥാനമായുള്ള പ്രമുഖ സോഫ്റ്റ്വെയർ കമ്പനിയായ നെറ്ര്ആപ്പിന്റെ സി.ഇ.ഒയാണ്.