തൃശൂർ: തനിക്ക് നെറ്റിപ്പട്ടം ചാർത്തി തന്നാൽ ഗുരുവായൂർ കേശവനായി പാർലമെന്റിലുണ്ടാകുമെന്ന് തൃശൂരിലെ എൻ.ഡി.എ സ്ഥാനാർത്ഥി സുരേഷ് ഗോപി പറഞ്ഞു. ഇരിങ്ങാലക്കുടയിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയ്‌ക്കിടെയാണ് സുരേഷ് ഗോപിയുടെ പ്രസംഗം. തൃശൂർ മണ്ഡലം തനിക്ക് വേണമെന്നും ഇവിടെ വസിച്ച് കൊണ്ട് താൻ മണ്ഡലത്തെ സേവിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
'എനിക്ക് വേണം തൃശൂർ മണ്ഡലം. ഇവിടെ വസിച്ചുകൊണ്ട് ഞാൻ തൃശൂരിനെ സേവിക്കും. തിരുവനന്തപുരത്ത് നിന്നാവില്ല ഞാൻ ഈ മണ്ഡലത്തെ സേവിക്കുക. ഇനി സൂത്രക്കാരാരും ഇക്കാര്യം എഴുന്നളളിക്കരുത്. നെറ്റിപ്പട്ടം ചാർത്തി തരൂ, കൊമ്പു കുലുക്കി പാർലമെന്റിൽ ഞാനുണ്ടാകും. തെച്ചിക്കോട്ടു രാമചന്ദ്രനായി, ഗുരുവായൂർ കേശവനായി പാർലമെന്റിൽ ഞാനുണ്ടാകും-' സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ സർക്കാർ ജനഹിതമല്ലാത്ത കാര്യങ്ങളാണ് ചെയ്തുകൊണ്ടിരിക്കുന്നത്. പ്രളയമടക്കമുളള കാര്യങ്ങൾ ഓർമ്മിപ്പിക്കുന്നത് ഇതാണ്. അഭിമന്യൂവിനെ കൊലയ്ക്ക് കൊടുക്കുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 'അഭിമന്യു, കെവിൻ, ശ്രീജിത്ത് അങ്ങനെ എത്രപേര്‍. ചോദിക്കാനുളള അവകാശം നിങ്ങൾക്കുണ്ട്. ചോദിക്കുക. ആവിഷ്‌കാര സ്വാതന്ത്ര്യമല്ല. അവകാശ സ്വാതന്ത്ര്യമാണ്. അടിയന്തരാവസ്ഥ ഒന്നും ഇവിടെ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വല്ലാർപാടം പദ്ധതി ഒരു തെറ്റായ തീരുമാനമായിരുന്നു. ഇതിന് പകരം വിഴിഞ്ഞം പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നുവെങ്കിൽ രണ്ടുവർഷം കൊണ്ട് ഇത് യാഥാർത്ഥ്യമായേനെ' സുരേഷ് ഗോപി കുറ്റപ്പെടുത്തി. രാജ്യത്തിന് വേണ്ടി ജീവന്‍ ത്യജിക്കാന്‍ പറയുന്നതിന് പകരം ജീവനോടെ നിലനില്‍ക്കാനാണ് മോദി തന്നെ പഠിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.