news

1. കാസര്‍ക്കോട് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തി എന്ന് റിപ്പോര്‍ട്ട്. ജില്ലാ കളക്ടര്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് കൈമാറി. നടപടി, ചട്ടലംഘനം നടന്നെന്ന പരാതിയില്‍. പയ്യന്നൂര്‍ അരവഞ്ചാലില്‍ ഏപ്രില്‍ എട്ടിന് ഉണ്ണിത്താന്‍ നടത്തിയ പ്രസംഗം വര്‍ഗീയ ചേരിതിരിവുണ്ടാക്കി എന്നായിരുന്നു പരാതി



2. മുഖ്യ വരണാധികാരിക്ക് പരാതി നല്‍കിയത് എല്‍.ഡി.എഫ് കാസര്‍ക്കോട് മണ്ഡലം സെക്രട്ടറി ടി.വി രാജേഷ് എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിലക്ക് ലംഘിച്ച് ശബരിമല വിഷയം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചെന്ന് ഇടത് മുന്നണി. പ്രസംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗും പരാതിക്കൊപ്പം സമര്‍പ്പിച്ചിരുന്നു. അതിനിടെ, കൊല്ലത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എന്‍.കെ പ്രേചന്ദ്രന് എതിരായ ചട്ടലംഘനം പരാതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു

3. റഷ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. ഓഡര്‍ ഓഫ് സെന്റ് ആന്‍ഡ്രു പുരസ്‌കാരത്തിനാണ് മോദി അര്‍ഹനായത്. പുരസ്‌കാരം ലഭിച്ചത് ഇന്ത്യയും റഷ്യയും തമ്മില്‍ സവിശേഷമായ പങ്കാളിത്തവും നയതന്ത്രവും പ്രോത്സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചതിന്. റഷ്യയിലെ ഇന്ത്യന്‍ എംബസി ട്വീറ്ററിലൂടെ ആണ് ഇക്കാര്യം അറിയിച്ചത്. നരേന്ദ്ര മോദിക്ക് ലഭിക്കുന്ന ഏഴാമത്തെ രാജ്യാന്തര പുരസ്‌കാരമാണിത്

4. സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനെ ആദ്യ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി വെറുതെ വിട്ടു. വിചാരണ കോടതി വിധി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. അമ്മ രാജമാളിനെയും കോടതി വെറുതെ വിട്ടു. ഉത്തരവ്, പ്രതികള്‍ക്ക് എതിരെ ചുമത്തിയ കുറ്റം തെളിയിക്കാനാട്ടില്ലെന്ന നിരീക്ഷണത്തോടെ

5. വിചാരണ കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ച ബിജു നിലവിലുള്ളത് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍. വിചാരണ കോടതി വിധി ചോദ്യം ചെയ്ത് ബിജു ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. ബിജു രാധാകൃഷ്ണന് എതിരെ കേസെടുത്തത് സോളാര്‍ കേസില്‍ സരിത.എസ് നായര്‍ക്കൊപ്പം അറസ്റ്റിലായതിന് പിന്നാലെ. സോളാര്‍ കേസുകളില്‍ വിചാരണ തടവുകാരന്‍ ആണ് ബിജു

6. സൈന്യത്തെ രാഷ്ട്രീയ ലാഭത്തിന് ഉപയോഗിക്കുന്നതിന് എതിരെ സൈനികര്‍ രാഷ്ട്രപതിക്ക് അയച്ച കത്തിനെ ചൊല്ലി ആശയക്കുഴപ്പം. കത്തിനെ കുറിച്ചോ അതിന്റെ ഉള്ളടക്കത്തെ കുറിച്ചോ അറിയില്ലെന്ന് വ്യക്തമാക്കി രണ്ട് മുന്‍ സൈനിക മേധാവികള്‍. കത്ത് നിഷേധിച്ച് രംഗത്ത് എത്തിയത് മുന്‍ സൈനിക മേധാവി എസ്.എഫ് റോഡ്രിഗസും മുന്‍ വ്യോമ സേനാ മേധാവി എന്‍.സി സൂരിയും.

7. സൈനികരുടെ കത്ത് കിട്ടിയിട്ടില്ലെന്ന് രാഷ്ട്രപതി ഭവനും. അതേസമയം, കത്തില്‍ ഒപ്പിട്ടെന്ന് സ്ഥിരീകരിച്ച് നാവികസേനാ മേധാവി സുരേഷ് മേത്ത. രാഷ്ട്രീയ പാര്‍ട്ടികള്‍ സൈന്യത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് എതിരെ മുന്‍ സൈനികര്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്ത് അയച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്. 8 മുന്‍ സൈനിക മേധാവികള്‍ അടക്കം 156 പേരാണ് കത്ത് അയച്ചത്. സൈന്യത്തെ രാഷ്ട്രീയവത്കരിക്കുന്ന നീക്കത്തിന് എതിരെ ഇടപെടണം എന്നായിരുന്നു ആവശ്യം.

8. കിഫ്ബി മസാല ബോണ്ടില്‍ സംസ്ഥാന സര്‍ക്കാരിന് എതിരായ ആരോപണം ആവര്‍ത്തിച്ചു ചെന്നിത്തല. സംസ്ഥാനത്തിന്റെ കാവല്‍ക്കാരന്‍ പെരും കള്ളന്‍. മസാല ബോണ്ട് ജനങ്ങളെ കബളിപ്പിക്കാന്‍ ഉള്ള വഴിയാണ്. സി.ഡി.പി.ക്യു കമ്പനിക്ക് ലാവലിന്‍ കമ്പനിയുമായി അഭേദ്യബന്ധമുണ്ട് എന്നും ഈ കമ്പനിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ വഴിവിട്ട സഹായം ചെയ്തു എന്നും രമേശ് ചെന്നിത്തലയുടെ ആരോപണം. പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയുന്നില്ല എന്നും ചെന്നിത്തല

9. പെരിയ ഇരട്ടകൊലപാതക കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. കേസിലെ സി.ബി.ഐ അന്വേഷണം തള്ളി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യാ വാങ്മൂലം നല്‍കി. നിലവിലെ ക്രൈം ബ്രാഞ്ച് അന്വേഷണം തൃപ്തികരമെന്നും അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നത് എന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍. ഈ സാഹചര്യത്തില്‍ അന്വേഷണം മറ്റ് ഏജന്‍സികള്‍ക്ക് കൈമാറേണ്ട സാഹചര്യമില്ലെന്നും സത്യവാങ്മൂലം

10. കൊലപാതകങ്ങളില്‍ സി.പി.എം നേതൃത്വത്തിന് പങ്കില്ലെന്ന് ക്രൈംബ്രാഞ്ച്. കേസിലെ മുഖ്യപ്രതി പിടിയിലായിട്ടുണ്ട്. കൊലപാതകത്തിലേക്ക് നയിച്ചത് പ്രതി പീതാംബരന്റെ വ്യക്തിവൈരാഗ്യമെന്നും ക്രൈംബ്രാഞ്ച്. കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് ശരത് ലാല്‍ എന്നിവരുടെ മാതാപിതാക്കളാണ് കോടിയെ സമീപിച്ചത്

11. പി.വി. അന്‍വറിന് വീണ്ടും തിരിച്ചടി. അന്‍വറിന്റെ ചീങ്കണിപ്പാറയിലെ തടയണ ഉടന്‍ പൊളിച്ച് നീക്കണം എന്ന് ഹൈക്കോടതി ഉത്തരവ്. പാര്‍ക്കുമായി ബന്ധപ്പെട്ട തടയണയിലെ വെള്ളം എത്രയും വേഗം ഒഴുക്കി കളയണമെന്ന് ഹൈക്കോടതി. കോടതി നിര്‍ദ്ദേശം നല്‍കുന്നത് ഇത് രണ്ടാം തവണ. കേസ് അടുത്ത മാസം 22ന് വീണ്ടും പരിഗണിക്കും. അതിന് മുന്‍പ് നടപടി ഉണ്ടാകണം എന്നും കോടതി

12. തടയണ നീക്കാന്‍ കോടതി മുമ്പ് നിര്‍ദേശം നല്‍കിയിരുന്നു എങ്കിലും വെള്ളം ഒഴുക്കി കളഞ്ഞിരുന്നില്ല. അന്‍വറിന്റെ പാര്‍ക്ക് പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് ആണെന്ന് കള്കടര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പാര്‍ക്ക് സ്ഥിതി ചെയ്യുന്നത് ദുരന്ത നിവാരണ അതോരിറ്റി തയ്യാറാക്കിയ അപകട സാധ്യത കൂടിയ സോണ്‍ പട്ടികയിലെ പ്രദേശത്ത്. ലോക്സഭ തിരഞ്ഞെടുപ്പിലെ പൊന്നാന്നി മണ്ഡലത്തിലെ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആണ് പി.വി.അന്‍വര്‍.