പനാജി: ലോക്സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗോവയിലെ ബി.ജെ.പി സർക്കാരിന് കനത്ത തിരിച്ചടി. സർക്കാരിനുള്ള പിന്തുണ പിൻവലിക്കാൻ മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി (എം.ജി.പി) തീരുമാനിച്ചു. നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരിക്കും പൂർണ പിന്തുണയെന്ന് പാർട്ടി അദ്ധ്യക്ഷൻ ദീപക് ധവാലിക്കർ അറിയിച്ചു. ഏപ്രിൽ 23ന് ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഗോവയിൽ ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായിരിക്കും.
അന്തരിച്ച മനോഹർ പരീക്കറുടെ പിൻഗാമിയായി അധികാരമേറ്റ പ്രമോദ് സാവന്ത് സർക്കാരിൽ എം.ജി.പി നേതാവ് സുധിൻ ധവാലിക്കറെ ഉപമുഖ്യമന്ത്രിയാക്കി. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ എം.ജി.പിയെ പിളർത്തി രണ്ട് എം.എൽ.എമാരെ ബി.ജെ.പി പാർട്ടിയിൽ ചേർത്തു. പിന്നാലെ സുധിൻ ധവാലിക്കറെ ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കി. ഇതോടെയാണ് എം.ജി.പി ബി.ജെ.പി ബന്ധം ഉപേക്ഷിച്ചത്. എം.ജി.പിയുടെ ഒരംഗം പിന്തുണ പിൻവലിച്ചാലും ഗോവയിലെ ബി.ജെ.പി സർക്കാരിന് ഭീഷണിയില്ല.