പാറ്റ്ന: 2020 ൽ നടക്കാനിരിക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ മകൻ തേജസ്വി യാദവിനെ മുഖ്യമന്ത്രിയാക്കാമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വാഗ്ദാനം ചെയ്തിരുന്നതായി മുൻ ബീഹാർ മുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിന്റെ ഭാര്യയുമായ റാബ്‌റി ദേവി. ആർ.ജെ.ഡിയുമായി വീണ്ടും സഖ്യം ചേരാൻ നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നുവെന്നും അതിനായി പ്രശാന്ത് കിഷോർ പലതവണ ലാലു പ്രസാദ് യാദവുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും റാബ്‌റി പറഞ്ഞു. എന്നാൽ, റാബ്‌റിയുടെ ആരോപണം പ്രശാന്ത് കിഷോർ നിഷേധിച്ചു.
ലാലു പ്രസാദ് യാദവിനെ അഭിസംബാധന ചെയ്തുകൊണ്ടുള്ള പ്രശാന്ത് കിഷോറിന്റെ ട്വീറ്റിൽ, എന്നോടൊപ്പം മാദ്ധ്യമങ്ങൾക്ക് മുന്നിലിരുന്നാൽ എനിക്കും നിങ്ങൾക്കുമിടയിൽ എന്താണ് സംഭവിച്ചതെന്ന് മനസിലാകുമെന്നും ആര് ആർക്കാണ് വാഗ്ദാനം നൽകിയതെന്ന് തെളിയുമെന്നും പ്രശാന്ത് പറഞ്ഞു. പൊതു ഓഫീസ് ദുരുപയോഗം ചെയ്തതിനും ഫണ്ട് ക്രമക്കേടിനും കുറ്റം ചുമത്തപ്പെട്ടവർ സത്യത്തിന്റെ കാവൽക്കാരാണെന്ന് അവകാശപ്പെടുന്നു. പ്രശാന്ത് തുറന്നടിച്ചു.
അതേസമയം, ജെഡിയുവും ആർ.ജെ.ഡിയും വീണ്ടും സഖ്യം ചേരുന്നതിനായി നിതീഷ് കുമാർ ആഗ്രഹിച്ചിരുന്നുവെന്ന് ലാലുവിന്റെ മകൻ തേജസ്വി യാദവും പറഞ്ഞു. ''നിതീഷ് എന്തുകൊണ്ടാണ് നിശബ്ദത പാലിക്കുന്നത്. അദ്ദേഹം മുന്നോട്ടുവന്ന് സംസാരിക്കണം. പ്രശാന്ത് കിഷോർ ഞങ്ങളെ വന്നു കണ്ടിരുന്നു. ലാലു പ്രസാദ് യാദവിന്റെ പുസ്തകത്തിലും ഇക്കാര്യം പറയുന്നുണ്ട്. പ്രശാന്ത് ആദ്യം നിതീഷിനോട് അനുവാദം ചോദിച്ച ശേഷം ട്വീറ്റ് ചെയ്യൂ." തേജസ്വി പ്രതികരിച്ചു. 2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിതീഷ് കുമാറിനുവേണ്ടി രാഷ്ട്രീയതന്ത്രങ്ങൾ മെനഞ്ഞ ആളാണ് പ്രശാന്ത് കിഷോർ.