ചിത്രദുർഗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷവിമർശനവുമായി കോംഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. കാവൽക്കാരൻ നൂറുശതമാനവും കള്ളനാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് കള്ളൻമാർക്കെല്ലാം മോദി എന്ന പേരുവരുന്നതെന്നും ചോദിച്ചു. കർണാടകയിലെ കോളാർ, ചിത്രദുർഗ മേഖലകളിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അവർ കള്ളൻമാരുടെ കൂട്ടമാണ്. കർഷകരും ചെറുകിട വ്യവസായികളുമായ നിങ്ങളുടെ പോക്കറ്റിൽനിന്നു പണം കൈക്കലാക്കി അവർ നീരവ് മോദി, മെഹുൽ ചോക്സി, വിജയ് മല്ല്യ, ലളിത് മോദി എന്നിങ്ങനെ 15 പേർക്കായി നൽകി. നീരവ് മോദി, ലളിത് മോദി, നരേന്ദ്രമോദി. എന്താണ് ഈ കള്ളൻമാർക്കെല്ലാം മോദി എന്നു പേരു വരുന്നത്. ഇനിയും തെരഞ്ഞാൽ കൂടുതൽ മോദിമാരുടെ പേരുകൾ പുറത്തുവരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അഞ്ചു കോടി കുടുംബങ്ങൾക്ക് 72,000 രൂപ വർഷംതോറും ലഭിക്കുന്ന ന്യായ് പദ്ധതി കോൺഗ്രസ് പ്രഖ്യാപിച്ചതോടെ കാവൽക്കാരന്റെ മുഖംചുളിഞ്ഞു. എവിടെനിന്നാണ് പണംകണ്ടെത്തുന്നതെന്നായിരുന്നു അവരുടെ മറുചോദ്യം. നിങ്ങളുടെ സുഹൃത്ത് അനിൽ അംബാനിയുടെ പോക്കറ്റിൽനിന്നു പണം വരുമെന്നാണ് മോദിയോടു എനിക്കു പറയാനുള്ളത്. കാർഷിക ബജറ്റിലൂടെ കോൺഗ്രസ് കർഷകരുടെ ഹൃദയത്തിലെ ഭീതി നീക്കുമെന്നും കാർഷിക കടം തിരിച്ചടയ്ക്കാത്തതിന്റെ പേരിൽ ഒരു കർഷകനും ജയിലിൽ പോകേണ്ടിവരില്ലെന്നും രാഹുൽ പറഞ്ഞു.