ആംസ്‌റ്റർഡാം: സ്വന്തം ബീജം ഉപയോഗിച്ച് വന്ധ്യതാ നിവാരണ ചികിത്സയുടെ മറവിൽ 49 കുട്ടികൾക്ക് ജന്മം നൽകിയ ഡോക്ടർക്കെതിരെ കോടതി വിധി. ഡോക്ടറിന്റെ സ്വത്തിൽ എല്ലാ കുട്ടികൾക്കും അവകാശമുണ്ടെന്ന് കോടതി വിധിച്ചു. ഡച്ചുകാരനായ കർബാത് എന്ന ഡോക്ടർ സ്വന്തം ബീജമാണ് ചികിത്സക്കായി ഉപയോഗിച്ചതെന്നാണ് കോടതിയുടെ കണ്ടെത്തൽ. 2017ൽ മരിച്ച ഡോക്ടർക്കെതിരെയുള്ള വിധി ഇപ്പോഴാണ് കോടതി പുറപ്പെടുവിച്ചത്.
കൃത്രിമ ബീജ സങ്കലനം (IVF) നടത്താൻ യാൻ കർബാത് എന്ന ഡോക്ടറുടെ ക്ലിനിക് സന്ദർശിക്കുന്ന സ്ത്രീകൾ നിർദേശിക്കുന്ന ബീജത്തിന് പകരം സ്വന്തം ബീജം ഉപയോഗിച്ചു എന്ന പരാതിയെ തുടർന്നാണ് സംഭവം വിവാദമായത്. കോർബതിൻെറ റോട്ടർഡാമിലുള്ള ക്ലിനിക്കിലെ ഐ.വി.എഫ് സംവിധാനം ഉപയോഗിച്ച് ജന്മമെടുത്ത കുട്ടികളും അവരുടെ അമ്മമാരും ചേർന്ന് രൂപീകരിച്ച ഓർഗനൈസേഷനാണ് വിചിത്ര ആരോപണവുമായി ഡച്ച് കോടതിയെ സമീപിച്ചത്.
ഇയാളുടെ ക്ലിനിക്കിൽ ചികിത്സക്കായി ചെന്ന സ്ത്രീയാണ് കർബാത്തിന്റെ കള്ളക്കളി വെളിച്ചത്ത് കൊണ്ടുവന്നത്. യുവതി നിർദേശിച്ച ബീജത്തിന് പകരംഡോക്ടർ സ്വന്തം ബീജം ഉപയോഗിച്ചതായി യുവതി ആരോപിച്ചു. പിന്നീട് ഇവിടുത്തെ ചികിത്സയിലൂടെ ജനിച്ച കുട്ടികളിൽ നടത്തിയ ഡി.എൻ.എ ടെസ്റ്റിലാണ് 49 കുട്ടികളുടെയും പിതാവ് കർബാത് ആണെന്ന് കണ്ടെത്തിയത്. എന്നാൽ ആരോപണം ഉന്നയിക്കുന്ന കുടുംബത്തിലെ കുട്ടികൾക്കെല്ലാം തവിട്ട് നിറത്തിലുള്ള കണ്ണുകളാണെന്നും കർബാതിന് നീലക്കണ്ണുകളാണെന്നും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്ന അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു.
കർബാതിൻെറ ഡി.എൻ.എ പരിശോധനക്കായി രക്ഷിതാക്കൾക്കും കുട്ടികൾക്കും നൽകണമെന്ന് ഡച്ച് കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് സംഭവം ലോകമറിയുന്നത്. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഡി.എൻ.എ പരിശോധനക്കായി വിട്ടുകിട്ടാൻ ചികിത്സ തേടിയവർ കോടതിയെ സമീപിക്കുകയായിരുന്നു.
മരണപ്പെടുന്നതിന് മുമ്പ് താൻ 60ഓളം കുട്ടികൾക്ക് ജന്മം നൽകിയതായി കർബാത് സമ്മതിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം, 2009ൽ ചില ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് കർബാതിൻെറ ക്ലിനിക് അടച്ചുപൂട്ടിയിരുന്നു.
എന്തായാലും 49 കുട്ടികളും കർബാതിന്റേതാണെന്ന് തെളിഞ്ഞതോടെ ജനിച്ച കുട്ടികൾക്ക് കർബാതിന്റെ സ്വത്തിൽ അവകാശം ഉണ്ടെന്നും, പ്രതിഭാഗം അഭിഭാഷകനോട് കേസ് ക്ലോസ് ചെയ്യാനും കോടതി ഉത്തരവിട്ടു.