കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സർട്ടിഫിക്കറ്റ് ലീഗിന് വേണ്ടെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെതിരായ വിമർശനങ്ങൾ പുച്ഛിച്ചു തള്ളുന്നുവെന്നും, വിവാദ പ്രസ്താവനകൾ അവർക്ക് കിട്ടാനുള്ള വോട്ട് നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ വർഗീയ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. വർഗീയത വളർത്തി വോട്ട് നേടാനാണ് ബി.ജെ.പിയുടെ ശ്രമം. ഇത് കേരളത്തിൽ വിലപ്പോവില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ആളുകളുടെ ജാതിയും മതവും നോക്കി പരിശോധിക്കുന്ന അവസ്ഥ വരുമ്പോൾ ഇസ്ലാം ആണെങ്കിൽ ചില അടയാളങ്ങൾ, ഡ്രസ് ഒക്കെ മാറ്റി നോക്കണമെന്ന് പി.എസ് ശ്രീധരൻപിള്ള കഴിഞ്ഞ ദിവസം ആറ്റിങ്ങലിൽ പറഞ്ഞിരുന്നു.
കോൺഗ്രസും മുസ്ലീം ലീഗും ശബരിമലയെ വച്ച് അപകടകരമായി കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തമിഴ്‍നാട്ടിലെ തേനിയിൽ നടന്ന പ്രചാരണറാലിക്കിടെ വിമർശിച്ചിരുന്നു. വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാൻ കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എത്തിയപ്പോൾ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നത് എന്നായിരുന്നു യോഗി ആദിത്യനാഥിന്റെ വിവാദ പരാമർശം.