-teekkaram-meena

തിരുവനന്തപുരം: ബി.ജെ.പിയുടെ കോഴിക്കോട് നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ശബരിമലയെ കുറിച്ച് പരാമർശിക്കാതിരുന്നതിനെ പ്രശംസിച്ച് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. "പ്രധാനമന്ത്രി പ്രസംഗത്തിൽ ശബരിമല എന്ന വാക്ക് ഉപയോഗിച്ചിട്ടില്ല. അത് എല്ലാവരും മാതൃകയാക്കണം. ആചാരങ്ങളും അനുഷ്ഠാനങ്ങളുമെന്നാണ് മോദി പറഞ്ഞത്. യദാർത്ഥ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ചചെയ്യേണ്ടതെ"ന്നും ടീക്കാറാം പറഞ്ഞു.

തിരഞ്ഞെടുപ്പ് മതേതര പ്രക്രിയയാണെന്നും സുപ്രീംകോടതിയും അങ്ങനെയാണ് വ്യാഖ്യാനിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. അമിതമായി മതവും വിശ്വാസവും ചർച്ചചെയ്ത് സൗഹാർദം വഷളാക്കാനുള്ള ശ്രമം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്. കേരളം നല്ല പാരമ്പര്യമുള്ള സംസ്ഥാനമാണ്. ഇവിടെ മതവും രാഷ്ടീയവും കൂട്ടിക്കലർത്തിയിരുന്നില്ല. ആ പാരമ്പര്യം കാത്തുസൂക്ഷിക്കേണ്ട ബാധ്യത എല്ലാവർക്കുമുണ്ടെന്നും ടീക്കാറാം മീണ വ്യക്തമാക്കി. രാഷ്ട്രീയത്തിന്റെയോ മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും,​ ഇക്കാര്യം എല്ലാവരും അംഗീകരിച്ച പെരുമാറ്റച്ചട്ടത്തിലുണ്ട്. താനത് ആവർത്തിച്ചതേയുള്ളൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പെരുമാറ്റചട്ട ലംഘനത്തിനെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്കും നേതാക്കൾക്കും മുന്നറിയിപ്പായാണ് മീണ ഇക്കാര്യം പറഞ്ഞത്. പെരുമാറ്റചട്ടത്തിന് ചില ലക്ഷ്മണ രേഖയുണ്ടെന്നും അത് എല്ലാവരും പാലിക്കണമെന്നും ലക്ഷ്മണ രേഖ കടന്നാൽ നടപടിയുണ്ടാവുമെന്ന് മുന്നറിയിപ്പും നൽകി. കാസർകോട്, തൃശ്ശൂർ, കൊല്ലം കലക്ടർമാർക്ക് ലഭിച്ച പെരുമാറ്റ ചട്ടലംഘന പരാതികളിൽ അവർക്ക് യുക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.