വയനാട് : ലോക്സഭ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ തുഷാർ വെള്ളാപ്പള്ളി വോട്ട് തേടുന്നത് വയനാടിന്റെ വികസനത്തിലൂന്നി. മറ്റ് മണ്ഡലങ്ങളിൽ ശബരിമല വിഷയമടക്കം മുഖ്യവിഷയമാക്കി ഉയർത്തിക്കാട്ടുമ്പോഴാണ് വികസനപാതയിൽ വയനാടിന്റെ ദുരവസ്ഥ ഉയർത്തിക്കാട്ടി തുഷാർ വോട്ട് തേടുന്നത്. പതിറ്റാണ്ടുകളായി സംസ്ഥാനം ഭരിച്ചവർ വയനാടിന്റെ വികസനത്തെ കുറിച്ച് മറന്ന് പോയെന്ന് അദ്ദേഹം ആരോപിക്കുന്നു. പതിനായിരക്കണക്കിന് കോടിരൂപ വയനാടിന്റെ വികസനത്തിനായി വിനിയോഗിച്ചുവെന്ന് മാറി മാറി വരുന്ന സർക്കാരുകൾ വീമ്പ് പറയുമ്പോഴും വയനാടിലെത്തിയാൽ ഇതൊന്നും കാണാനാവില്ലെന്ന് അദ്ദേഹം പറയുന്നു. രാജ്യത്തിന് സ്വതന്ത്ര്യം കിട്ടിയത് ഇത് വരെ അറിയാത്തവർ പോലും വയനാട്ടിലുണ്ടെന്നും, ശുദ്ധജലമോ വൈദ്യുതിയോ എത്താത്ത ഇടങ്ങൾ വയനാട്ടിലുണ്ടെന്നും സന്ദർശനത്തിലൂടെ തനിക്ക് മനസിലായെന്നും തുഷാർ വെള്ളാപ്പള്ളി പറയുന്നു. വയനാടിന്റെ വികസമാണ് തിരഞ്ഞെടുപ്പിൽ ചർച്ചയാക്കാൻ ആഗ്രഹിക്കുന്നത്.
രാജ്യത്തെ മതേതര പാർട്ടി എൻ.ഡി.എയാണെന്നും കഴിഞ്ഞ അഞ്ച് വർഷമായി ഇന്ത്യയിൽ ഒരു വർഗ്ഗീയ ലഹളപോലും ഉണ്ടായിട്ടില്ല, എല്ലാ മതവിഭാഗങ്ങളെയും ഒരു മാലയിലെ മുത്തുമണികളെ പോലെ കാത്തുസൂക്ഷിക്കാൻ എൻ.ഡി.എയ്ക്കായി എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.