ambedkar-statue

ഹൈദരാബാദ്: അംബേദ്കർ ജയന്തിയോടനുബന്ധിച്ച് സ്ഥാപിക്കാൻ ശ്രമിച്ച പ്രതിമ തകർത്ത് മാലിന്യക്കൂമ്പാരത്തിൽ‌ തള്ളിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഹൈദരാബാദ് സെൻട്രൽ മാളിന് സമീപം പ്രതിഷ്ഠിക്കാൻ തയ്യാറാക്കിയ പ്രതിമയാണ് കഴിഞ്ഞ ദിവസം തകർത്തനിലയിൽ മാലിന്യക്കൂമ്പാരത്തിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെ രണ്ട് മണിക്കാണ് പ്രതിമ പ്രതിഷ്ഠിക്കുന്നതിനായി ജയ് ഭീം സൊസൈറ്റി പ്രവർത്തകർ മാളിന് സമീപം എത്തിയത്. എന്നാൽ, മാളിന് സമീപം എത്തിയ പ്രവർത്തകരെ പ്രതിമ സ്ഥാപിക്കുന്നതിൽ നിന്ന് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ തടഞ്ഞു. പ്രതിമ സ്ഥാപിക്കുന്നതിന് അനുവാദമില്ലെന്ന് കാണിച്ചാണ് പ്രവർത്തകരെ ഉദ്യോഗസ്ഥർ തടഞ്ഞത്.

അനുവാദം വാങ്ങിയിട്ടാണ് എത്തിയതെന്ന് പറഞ്ഞിട്ടും ഉദ്യോഗസ്ഥർ പ്രതിമ പ്രതിഷ്ഠിക്കാൻ അനുവദിച്ചില്ല. കൂടാതെ പുലർച്ചെ നാല് മണി വരെ പ്രതിമ പിടിച്ചു വയ്ക്കുകയും ചെയ്തിരുന്നു. തെലങ്കാന ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ഇ.വി.എം യന്ത്രങ്ങൾ സൂക്ഷിച്ചിരുന്നതിനാൽ സ്റ്റേഡിയത്തിൽ പ്രതിമ സൂക്ഷിക്കാനാകില്ലായിരുന്നു ഉദ്യോഗസ്ഥരുടെ ഭാഗം. തെലങ്കാനയിലെ കീസാരയിൽ എത്തിയ പ്രതിഷേധക്കാർ പ്രതിമ ജവഹർ നഗറിലേക്ക് മാറ്റുന്നത് തടഞ്ഞു. തുടർന്നാണ് പ്രതിമ തകർന്നത് പ്രതിഷേധക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്.

പ്രതിമ തകർന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ കലഹത്തിനിടയിൽ തകർന്നതാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. പിന്നീട് ഉദ്യോഗസ്ഥരും പ്രതിഷേധക്കാരും തമ്മിൽ തർ‌ക്കമുണ്ടാകുകയും പൊലീസെത്തി ആൾക്കൂട്ടത്തെ നീക്കം ചെയ്യുകയുമായിരുന്നു. തകർന്ന പ്രതിമയുടെ ഭാഗങ്ങൾ മാലിന്യക്കൂമ്പാരത്തിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.