ന്യൂഡൽഹി: ബംഗളുരുവിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ കൊണ്ടുവന്ന പെട്ടിയെക്കുറിച്ച് വിവാദം ഉയർന്നിരുന്നു. സ്വകാര്യവാഹനത്തിലേക്ക് മാറ്റിയ പെട്ടിയിൽ എന്താണെന്ന് വെളിപ്പെടുത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ദിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും അവർ പറഞ്ഞിരുന്നു.
എന്നാൽ ഈ സംഭവത്തിൽ വിശദീകരണവുമായി ബി.ജെ.പി രംഗത്തെത്തി. പെട്ടിക്കുള്ളിൽ ബി.ജെ.പി പാർട്ടി ചിഹ്നങ്ങളും, ടെലി പ്രോംപ്റ്ററും ആയിരുന്നെന്നാണ് ചിത്രദുർഗ ബി.ജെ.പി ജില്ലാ യൂണിറ്റിന്റെ വിശദീകരണം. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തോടൊപ്പം തന്നെ പെട്ടി എത്തിച്ചാൽ മോദിയുടെ പ്രസംഗം വൈകും എന്നതിനാലാണ് പെട്ടി മറ്റൊരു കാറിൽ കയറ്റി അയച്ചതെന്നും എല്ലാം എസ്.പി.ജിയുടെ മേൽനോട്ടത്തിലാണ് നടന്നതെന്നും ബി.ജെ.പി ചിത്രദുർഗ യൂണിയൻ പ്രസിഡന്റ് കെ.എസ്.നവീൻ പറഞ്ഞു.
യുവ കോൺഗ്രസ് നേതാവ് ശ്രീവസ്തയാണ് ട്വിറ്ററിൽ വിഡിയോ പോസ്റ്റ് ചെയ്തത്.സെക്യുരിറ്റി പ്രോട്ടോകോളിനെ മറികടന്ന് കടത്തിയ ആ പെട്ടിയില്‍ എന്താണ്? എന്നായിരുന്നു ട്വീറ്റ്. ട്വീറ്റിൽ ചൂണ്ടിക്കാണിക്കുന്ന പെട്ടി സ്വകാര്യ ഇന്നോവ കാറിൽ കയറ്റി വേഗത്തില്‍ ഓടിച്ചു പോകുന്നതും വിഡിയോയിൽ കാണാം. പ്രതിപക്ഷ പാർട്ടികൾ ഇത് ഏറ്റെടുക്കുകയും ചെയ്തിരുന്നു.