തിരുവനന്തപുരം: ശശി തരൂർ മത്സരിക്കുന്ന തിരുവനന്തപുരം മണ്ഡലത്തിലെ കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാനെത്തിയ പാർട്ടി ദേശീയ നേതൃത്വം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്ക് നൽകിയത് കടുത്ത താക്കീത്.
അക്ഷരാർത്ഥത്തിൽ ഭീഷണിയായിരുന്നു തിരുവനന്തപുരത്തെ നേതാക്കൾക്ക് നൽകിയതെന്ന് കോൺഗ്രസിലെ പ്രമുഖ നേതാക്കൾ പറഞ്ഞു.
തലസ്ഥാനത്ത് ശശി തരൂർ തോറ്രാൽ ജില്ലയിലെ മൂന്ന് പ്രമുഖ നേതാക്കളുടെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാവുമെന്ന് ദേശീയ നേതൃത്വം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇക്കാര്യം കെ.പി.സി.സി പ്രസിഡന്റ് ഇവരെ ധരിപ്പിച്ചിട്ടുണ്ട്. ഇതോടെ ശശി തരൂരിനെ വിജയിപ്പിക്കേണ്ടത് ജില്ലയിലെ ഈ മൂന്നു കരുത്തരുടെ ഉത്തരവാദിത്തമായി മാറി. ഗ്രൂപ്പിനതീതമായാണ് ഈ കൂട്ടായ്മ പ്രവർത്തിച്ചത് എന്നാണ് നേതൃത്വം കണ്ടെത്തിയത്. ഇതിലെ രണ്ട് പ്രമുഖരും സംസ്ഥാനത്ത് രണ്ട് ഗൂപ്പുകൾക്ക് നേതൃത്വം നൽകുന്ന നേതാക്കളുടെ അടുത്തയാളുകളാണ് എന്നത് നേതൃത്വത്തെ വെട്ടിലാക്കിയിട്ടുണ്ട്.
ഇവരില്ലാതെ ഗ്രൂപ്പിന് മുന്നോട്ടുപോകാനാവില്ല എന്ന അവസ്ഥ സൃഷ്ടിച്ച ശേഷമാണ് രണ്ടുപേരും ചേർന്ന് പണി തുടങ്ങിയതത്രേ. മൂന്നാമൻ ജില്ലയിലെ പ്രമുഖനാണ്. ഇനിയെന്തെങ്കിലും പരാതി ലഭിച്ചാൽ പാർട്ടി നടപടിയെടുക്കുമെന്നും ഒരു ബൂത്തിലും കുഴപ്പമില്ലാതാരിക്കാനായി
നീരീക്ഷണം ശക്തമാക്കുമെന്നും നീരീക്ഷണത്തിനെത്തിയ ചില ദേശീയ നേതാക്കൾ സൂചിപ്പിച്ചു.
നിലച്ചത് 300 ഓളം ബൂത്തുകൾ
കുറേ സ്ഥലങ്ങളിൽ പ്രവർത്തനം സ്തംഭിച്ചുവെന്നാണ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. നേമം, പാറശ്ശാല, തിരുവനന്തപുരം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിലായി 300 ലധികം ബുത്തുകളാണ് നിശ്ചലമായത്. പാറശ്ശാലയിലെ കൊല്ലയിൽ പഞ്ചായത്തിൽ പകുതിയോളം ഭാഗങ്ങളിലും പ്രവർത്തനം നിലച്ചിരുന്നു. ഇതേ തുടർന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് കാര്യങ്ങൾ ഗൗരവമായി എടുത്തത്.