ന്യൂഡൽഹി: മുസ്ലീം പള്ളികളിൽ സ്ത്രീകൾ കയറുന്നതിൽ നിന്ന് ആരാണ് തടയുന്നതെന്ന് സുപ്രീം കോടതി. സ്ത്രീകൾ പള്ളികളിൽ കയറാൻ ശ്രമിച്ചിട്ടുണ്ടോയെന്ന് ചോദിച്ച സുപ്രീം കോടതി കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. മക്കയിൽ എന്താണ് സാഹചര്യമെന്ന് കോടതി അന്വേഷിച്ചു. ശബരിമല വിധിയുള്ളത് കൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും കോടതി വിശദമാക്കി.
മക്കയിൽ സത്രീകൾക്ക് പ്രവേശനം ഉണ്ടോ എന്ന് കോടതി ചോദിച്ചപ്പോൾ ഉണ്ടെന്നായിരുന്നു ഹർജിക്കാരിയുടെ മറുപടി. കേന്ദ്ര സർക്കാർ, വഖഫ് ബോർഡുകൾ, മുസ്ലിം വ്യക്തി നിയമ ബോർഡ് തുടങ്ങിയ എതിർ കക്ഷികൾക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. ക്ഷേത്രം, പള്ളി തുടങ്ങിയ ആരാധനലയങ്ങൾക്ക് എതിരെ ഭരണഘടനയുടെ 14ആം അനുച്ഛേദം ഉപയോഗിക്കാൻ കഴിയുമോ എന്ന് കോടതി ചോദിച്ചു. തുല്യതക്കുള്ള അവകാശ പ്രശ്നം പരിശോധിക്കേണ്ടതാണെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസർക്കാരും വഖഫ് ബോർഡും നിലപാട് വ്യക്ത്മാക്കണമെന്നും കോടതി അറിയിച്ചു.
മുസ്ലിം പള്ളികളിൽ പ്രാർത്ഥന നടത്താൻ സ്ത്രീകളെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര സ്വദേശികളായ മുസ്ലിം കുടുംബമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് എസ് എ ബോബ്ടെ, ജസ്റ്റിസ് അബ്ദുൽ നസീർ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ശബരിമല വിധി ചൂണ്ടിക്കാട്ടിയാണ് മുസ്ലിം പള്ളികളിലും സ്ത്രീകൾക്ക് പ്രവേശനം വേണമെന്ന ഹർജിയിലൂടെ ആവശ്യപ്പെടുന്നത്. പള്ളികളിലെ ആരാധനയിൽ സ്ത്രീകളെ വിലക്കുന്നത് ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും ഹർജിയിൽ വിശദമാക്കുന്നു.