-mummy

ഈജിപ്‌ത്: 2,500 വർഷം മുൻപ് അടക്കം ചെയ്ത ഈജിപ്ഷ്യൻ മമ്മിയുടെ ശവക്കല്ലറ തുറന്നപ്പോൾ ഗവേഷകർ ഒന്നടങ്കം ഞെട്ടി. രണ്ടും കൽപ്പിച്ചാണ് ഗവേഷകർ ശവക്കല്ലറ തുറന്നത്. അതും രാത്രിയിൽ ‘ലൈവ്’ ആയി. ഡിസ്കവറി ട്രാവൽ ചാനലിലും സയൻസ് ചാനലിലുമായിരുന്നു ലോകത്ത് ഇതാദ്യമായി ഒരു മമ്മിയുടെ ശവക്കല്ലറ ലൈവായി തുറക്കുന്ന രംഗങ്ങൾ കാണിച്ചത്. ഏപ്രിൽ ഏഴിനായിരുന്നു സംഭവം.

നിരവധി രാഷ്ട്രീയ സമരങ്ങൾ നടന്ന ഈജിപ്തിൽ വിനോദസഞ്ചാരികൾക്ക് വരാൻ ഇപ്പോഴും മടിയാണ്. ടൂറിസം വഴിയുള്ള ഇവിടുത്തെ സർക്കാരിന്റെ വരുമാനവും നന്നേ കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ലൈവായി ശവപ്പെട്ടി തുറക്കാമെന്ന ആശയം സർക്കാരിനു മുന്നിലെത്തുന്നത്. പുരാവസ്‌തു ഗവേഷണ മന്ത്രാലയം അതിന് അനുമതിയും നൽകി. ‘എക്സ്പെഡിഷൻ അൺനോൺ: ഈജിപ്ത് ലൈവ്’ എന്ന പേരിൽ പ്രോഗ്രാം അവതരിപ്പിക്കുകയും ചെയ്തു. ദശലക്ഷക്കിനു പേരാണ് ഈ കല്ലറ തുറക്കലിന്റെ വിഡിയോ ദൃശ്യങ്ങൾ കണ്ടത്.

-mummy

അൽ–ഗോരിഫ് എന്ന സ്ഥലത്തു നിന്നു കണ്ടെത്തിയ ശവപ്പെട്ടിയാണ് ലൈവിന് വേണ്ടി ഉപയോഗിച്ചത്. ഒരു നിധി പേടകമായിരുന്നു പെട്ടി തുറന്നപ്പോൾ കണ്ടത്. ഗവേഷകർ ഈജിപ്തിലെ വിവിധ ഇടങ്ങളിൽ നിന്നും ഒട്ടേറെ പേടകങ്ങൾ കുഴിച്ചെടുത്തിട്ടുണ്ട്. അതിസൂക്ഷ്മമായി മുദ്രവച്ച നിലയിലായിരുന്നു ശവപ്പെട്ടി. ഇതിന്റെ കവചത്തിനാകട്ടെ അസാധാരണമായ ഭാരവും. പലതരത്തിലുള്ള കൊത്തുപണികളും കവചത്തിലെ കല്ലിൽ നടത്തിയിരുന്നു. ഇത് ഉയർത്തിമാറ്റിയതോടെ കണ്ടത് ലിനൻ തുണിയിൽ പൊതിഞ്ഞ മമ്മി. കേടുപാടുകളൊന്നും സംഭവിക്കാത്ത നിലയിലുള്ള പെട്ടിയിൽ നിറയെ സ്വർണം കൊണ്ടുള്ള കരകൗശലവസ്തുക്കളും മറ്റ് അമൂല്യ വസ്തുക്കളുമായിരുന്നു.

മമ്മിയോടു ചേർന്നു തന്നെ സ്വർണത്തിൽ പൊതിഞ്ഞ ഒരു ദൈവ രൂപവും ഒരു വണ്ടിന്റെ പ്രതിമയും ഉണ്ടായിരുന്നു. ഏറെ പ്രധാന്യത്തോടെയായിരുന്നു ഈ ശവപ്പെട്ടി കല്ലറയിൽ സൂക്ഷിച്ചിരുന്നത്. പുരാതന ഈജിപ്തിലെ മാന്ത്രിക വിദ്യകളുടെ ദൈവമായ തോത്തിനെ ആരാധിച്ചിരുന്ന പുരോഹിതന്റേതാകാം മമ്മിയെന്നാണു കരുതുന്നത്. ഈജിപ്തിലെ 26–ാം രാജവംശത്തിന്റെ കാലത്തായിരിക്കാം ഇയാൾ ജീവിച്ചിരുന്നതെന്നും കരുതുന്നു. ‘ഇർത് ഹ്റു’ എന്ന ഉന്നത പുരോഹിതന്റെ പ്രതിമയാണിതെന്നാണു നിഗമനം. പക്ഷേ അക്കാര്യം ഉറപ്പിക്കാനായിട്ടില്ല.

-mummy

പുരോഹതിന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ ശവപ്പെട്ടികൾ നേരത്തേ തന്നെ തുറന്നിരുന്നു. രണ്ട് മമ്മികളും ഒരു വളർത്തു നായയുടെ മമ്മിയുമാണ് അന്നു ലഭിച്ചത്. കണ്ടെത്തിയ മമ്മികളിലൊന്ന് ഒരു യുവതിയുടേതായിരുന്നു. അലങ്കാരപ്പണികൾ നടത്തിയ മുഖംമൂടിയും മുത്തുകളുമെല്ലാം നിറഞ്ഞതായിരുന്നു യുവതിയുടെ മമ്മി. മൃതദേഹങ്ങളിൽ നിന്നുള്ള ആന്തരികാവയവങ്ങൾ അടക്കം ചെയ്ത പ്രത്യേകം ജാറുകളും കണ്ടെത്തിയവയിൽപ്പെടുന്നു. ഇവയേക്കാളെല്ലാം ഉപരിയായി ഒരു മെഴുകുപ്രതിമ കണ്ടെത്തിയതാണ് പുരാവസ്തു ഗവേഷകരെയും അമ്പരപ്പിച്ചത്.