തിരുവനന്തപുരം: തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമ്മർദത്തിലായിരിക്കുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി കെ.സുരേന്ദ്രൻ. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പത്തനംതിട്ടയിലെ സുരേന്ദ്രനെതിരെ 242 കേസുകളാണ് സംസ്ഥാന സർക്കാർ ചുമത്തിയിട്ടുള്ളത്. തിരഞ്ഞെടുപ്പ് ചട്ട പ്രകാരം സ്ഥാനാർത്ഥികളുടെ പേരിലുള്ള കേസുകൾ പരസ്യപ്പെടുത്തണമെന്ന സാഹചര്യത്തിൽ ഭീമമായ തുകയാണ് അദ്ദഹത്തിന് ചെലവാക്കേണ്ടി വരുന്നത്.
കേസുകളുടെ വിവരങ്ങൾ ഒരു തവണ പത്രത്തിൽ പരസ്യപ്പെടുത്തണമെങ്കിൽ 20ലക്ഷത്തോളം രൂപ ചെലവാകും. ഇത്തരത്തിൽ മൂന്നു തവണയാണ് കേസുകൾ പരസ്യപ്പെടുത്തേണ്ടി വരുന്നത് അങ്ങനെയാകുമ്പോൾ 60ലക്ഷം രൂപയാണ് അദ്ദഹത്തിന് ചെലവാക്കേണ്ടി വരിക. ഇതിന് പുറമെയാണ് ചാനലുകളുടെ മറ്റ്പരസ്യ ചിലവുകളും.
75 ലക്ഷം രൂപയാണ് ഒരു പാർലമെന്റ് മണ്ഡലത്തിൽ സ്ഥാനാർഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. ഈ സാഹചര്യത്തിൽ കമ്മിഷന്റെ നിർദേശം പാലിക്കാൻ എങ്ങനെയാണ് സാധിക്കുന്നതെന്ന് ബി.ജെ.പി നേതാവ് എം.എസ്.കുമാർ ചോദിച്ചു. ഇത് അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് പരാതി നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിർദേശങ്ങളിൽ വ്യക്തത വരുത്താൻ തയാറാകണം, വ്യക്തത ഇല്ലാത്തത് സ്ഥാനാർഥികൾക്ക് പ്രയാസമുണ്ടാക്കുന്നുണ്ടെന്നും എം.എസ്.കുമാർ പറഞ്ഞു. സ്ഥാനാർഥികളുടെ ക്രിമിനൽ കേസുകൾ പത്രങ്ങളിലും ചാനലുകളിലും പരസ്യപ്പെടുത്തണമെന്നാണ് നിർദേശം. മൂന്ന് പത്രങ്ങളിലോ ഒരു പത്രത്തിൽ മൂന്നു തവണയോ പരസ്യം നൽകണമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം. പരസ്യത്തിനുള്ള ചെലവ് പ്രത്യേകമായി ചെലവഴിക്കാൻ അനുവദിക്കുകയോ വിശദാംശങ്ങൾ ഒഴിവാക്കി കേസ് നമ്പർ മാത്രം പ്രസിദ്ധീകരിക്കാൻ അനുമതി നൽകുകയോ ചെയ്യണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും എം.എസ്.കുമാർ വ്യക്തമാക്കി.