alikuutty-musliar

തിരുവനന്തപുരം: രാജ്യത്തെ മുസ്‌ലിം പള്ളികളിൽ സ്ത്രീകളെയും പ്രവേശിപ്പിക്കണമെന്ന ഹർജിയിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിൽ നിന്ന് വിശദീകരണം ചോദിച്ചതിന് പിന്നാലെ എതിർപ്പുമായി മുസ്‌ലിം സംഘടനയായ സമസ്‌ത രംഗത്തെത്തി. മുസ്‌ലിം സ്ത്രീകൾ നമസ്‌കരിക്കേണ്ടത് സ്വന്തം വീടുകളിൽ നിന്നാണ്. പള്ളികളിൽ ആരാധന നടത്തേണ്ടത് പുരുഷന്മാരാണ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കില്ലെന്നും സമസ്‌ത ജനറൽ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാർ പറഞ്ഞു.

വിശ്വാസ സ്വാതന്ത്ര്യത്തിൽ കോടതി ഇടപെടുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ആലിക്കുട്ടി മുസ്‌ലിയാർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മുസ്‌ലിം സ്ത്രീകൾ സ്വന്തം വീടുകളിലാണ് പ്രാർത്ഥിക്കേണ്ടത്. ശബരിമല പ്രശ്‌നത്തിലടക്കം മതനേതാക്കൾ പറയുന്നത് അംഗീകരിക്കണമെന്നും ആലിക്കുട്ടി മുസലിയാർ മലപ്പുറത്ത് പറഞ്ഞു. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദം അംഗീകരിക്കുന്നില്ല. വിശ്വാസ കാര്യങ്ങളിൽ കോടതികൾക്ക് ഇടപെടുന്നതിന് പരിമിതികൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കേരളത്തിലെ മറ്റ് മുസ്‌ലിം സംഘടനകളൊന്നും ഇതുവരെ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല.