sabarimala-

ശബരിമല: ശബരിമലയിലെ വാടക കുടിശിക വരുത്തിയ സ്ഥാപനങ്ങൾ അടച്ചു പൂട്ടാനൊരുങ്ങി ദേവസ്വം ബോർഡ്. കരാർ കാലാവധി അവസാനിച്ചിട്ടും കുടിശിക തുക അടയ്‌ക്കാത്ത സ്ഥാപങ്ങൾക്കെതിരെയാണ് ചൊവ്വാഴ്ച രാവിലെ പത്തു മണിയോടെ നടപടിയുമായി ഉദ്യോഗസ്ഥർ എത്തിയത്. നിലയ്‌ക്കൽ മുതൽ സന്നിധാനം വരെയുള്ള 122 കച്ചവട സ്ഥാപനങ്ങളിൽ നിന്ന് 15 കോടിയോളം രൂപയാണ് ദേവസ്വം ബോർഡിന് കുടിശിക ഇനത്തിൽ ലഭിക്കാനുള്ളത്.

സന്നിധാനത്ത് മാത്രം 40 കടകളാണ് കുടിശിക അടയ്ക്കാനുള്ളത്. മേട മാസ പൂജയ്‌ക്ക് മുമ്പായി കുടിശിക തീർക്കണമെന്ന് കാണിച്ച്​ സ്ഥാപന ഉടമകൾക്ക് ദേവസ്വം ബോർഡ് നോട്ടീസ് നൽകിയിരുന്നു. എന്നാൽ,​ മേട മാസ പൂജ അവസാനിക്കാൻ ദിനങ്ങൾ മാത്രം അവശേഷിക്കെയും കുടിശിക അടയ്ക്കാൻ വ്യാപാരികൾ തയാറാകാതിരുന്നതാണ് നടപടിക്ക് ഇടയാക്കിയത്.

വാടകനൽകാത്ത വ്യാപാരസ്ഥാപനങ്ങളിലേയ്ക്കുള്ള വൈദ്യുതി ദേവസ്വംബോർഡ് തടഞ്ഞിരുന്നു. വെള്ളവും വെളിച്ചവുമില്ലാതായതോടെ സന്നിധാനത്തെ കച്ചവട കേന്ദ്രങ്ങൾ പ്രതിസന്ധിയിലായി. 17കോടി രൂപ കുടിശിക ഇനത്തിൽ കച്ചവടസ്ഥാപനങ്ങൾ നൽകാനുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞിരുന്നു. യുവതി പ്രവേശവിഷയവുമായി ബന്ധപ്പെട്ട് നഷ്ടമുണ്ടായി എന്ന കാരണം പറഞ്ഞാണ് വ്യാപാരികൾ വാടക നൽകാത്തത്. ഇക്കാരണങ്ങളാലാണ് കുടിശിക ഉണ്ടായതെന്നും ഇവ അടച്ചു തീർക്കാൻ സമയം അനുവദിക്കണമെന്നുമാണ് വ്യാപാരികളുടെ ആവശ്യം.