തിരുവനന്തപുരം: മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നും തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ ഇൻസ്‌റ്റിറ്റ്യൂട്ടിലേക്ക് കൊണ്ടുവന്നിരുന്ന 15 ദിവസം പ്രായമായ കുട്ടിയെ എറണാകുളം അമൃതാ ആശുപത്രിയിൽ എത്തിച്ചു. കുഞ്ഞിന്റെ ചികിത്സാച്ചെലവുകളും സംസ്ഥാന സർക്കാർ ഏറ്റെടുത്തു. സർക്കാരിന്റെ ഹൃദ്യം പദ്ധതിയിൽ ഉൾപ്പെടുത്തി മുഴുവൻ ചികിത്സാ ചെലവും സർക്കാർ വഹിക്കുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. സമയം വൈകുമെന്നതിനാൽ കുഞ്ഞിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരേണ്ടെന്നും പകരം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ഇവിടെ ബ്രിജേഷ്, കൃഷ്‌ണകുമാർ എന്നീ ഡോക‌്‌ടർമാർ കുഞ്ഞിനെ പരിശോധിക്കും.
ഇന്ന് രാവിലെ 11.15നാണ് ഹൃദയ സംബന്ധമായ രോഗമുള്ള 15 ദിവസം പ്രായമായ പെൺകുട്ടിയെയും കൊണ്ട് ആംബുലൻസ് പുറപ്പെട്ടത്. കാസർകോഡ് സ്വദേശികളായ സാനിയാ മിത്താഹ് ദമ്പതികളുടെ കുഞ്ഞാണ് വാഹനത്തിലുള്ളത്. 620 കിലോമീറ്റർ ദൂരമുള്ള യാത്ര ആംബുലൻസ് 12 മണിക്കൂർ കൊണ്ട് പിന്നിടുമെന്നാണ് കരുതിയതെങ്കിലും പകൽ ട്രാഫിക് ബ്ലോക്കുകൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ വാഹനം വൈകാൻ ഇടയാകുമെന്നാണ് വിവരം.തുടർന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ വിഷയത്തിൽ നേരിട്ട് ഇടപെടുകയും കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്‌തതിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ അമൃതയിലേക്ക് മാറ്റാൻ തീരുമാനിച്ചത്. അമൃത ആശുപത്രിയിൽ ആരോഗ്യ മന്ത്രിയുടെ ഓഫീസ് ഇടപെട്ട് എല്ലാ സജ്ജീകരണങ്ങളും ഏർപ്പാടാക്കിയിട്ടുണ്ട്.
എയർ ലിഫ്‌റ്റ് ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് ആംബുലൻസിൽ റോഡ് മാർഗം കുട്ടിയെ മാറ്റാൻ തീരുമാനിച്ചത്. ഇപ്പോൾ KL - 60 J 7739 നമ്പരിലുള്ള ആംബുലൻസ് തൃശൂർ പിന്നിട്ടുവെന്നാണ് വിവരം.