kanimozhi

ചെന്നൈ: കള്ളപ്പണം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഡി.എം.കെ സ്ഥാനാർത്ഥി കനിമൊഴിയുടെ തൂത്തുക്കുടിയിലെ വീട്ടിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ സഹോദരിയും നിലവിൽ രാജ്യസഭാംഗവുമാണ് കനിമൊഴി. അതേസമയം, റെയ്ഡ് രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരമാണിതെന്നും എം.കെ സ്റ്റാലിൻ ആരോപിച്ചു.

ഡി.എം കെ സ്ഥാനാർത്ഥിയുടെ ഓഫീസിൽ നിന്ന് വൻതോതിൽ പണം പിടിച്ചെടുത്തതിനെ തുടർന്ന് തമിഴ്നാട്ടിലെ വെല്ലൂരിലെ ലോക്സഭ തിരഞ്ഞെടുപ്പ് മാറ്റിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് കനിമൊഴിയുടെ വീട്ടിൽ റെയ്ഡ് ആരംഭിച്ചത്. ഡി.എം.കെ സ്ഥാനാർഥി അതിർ ആനന്ദിന്റെ ഓഫീസിൽ നിന്നാണ് ദിവസങ്ങൾക്ക് പണം പിടിച്ചെടുത്തത്.

ഏപ്രിൽ 10ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ട് പ്രകാരം ജില്ലാ പൊലീസ് അതിർ ആനന്ദിനും രണ്ട് പാർട്ടി പ്രവർത്തകർക്കുമെതിരെകേസ് രജിസ്റ്റർ ചെയ്തിരുന്നു. അതേസമയം, തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് രാഷ്ട്രപതിയോട് ശിപാർശ ചെയ്തിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനിലെ അംഗങ്ങൾ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് റദ്ദാക്കി ഉത്തരവ് വന്നത്.

തമിഴ്നാട്ടിൽനിന്ന് ഇതുവരെ 500 കോടിരൂപ പിടിച്ചെടുത്തുവെന്നാണ് പുറത്തുവരുന്ന കണക്കുകൾ. 205 കോടി രൂപ പണമായും ബാക്കി സ്വർണമായുമാണ് പിടിച്ചെടുത്തത്. കഴിഞ്ഞയാഴ്ച തമിഴ്നാട്ടിലെ 18 കേന്ദ്രങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. ചെന്നൈ, നാമക്കൽ, തിരുനെൽവേലി എന്നിവ അടക്കമുള്ള സ്ഥലങ്ങളിലാണ് പരിശോധനകൾ നടന്നത്.