demonetization-

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് നോട്ടുനിരോധനം നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് അമ്പത് ലക്ഷം പേർക്ക് തൊഴിൽ നഷ്‌ടമുണ്ടായതായി റിപ്പോർട്ട്. ബംഗളൂരുവിലെ അസിം പ്രേംജി യൂണിവേഴ്‌സിറ്റിയിലെ സെന്റർ ഫോർ സസ്‌റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ സ്‌റ്റേറ്റ് ഒഫ് വർക്കിംഗ് ഇന്ത്യ 2019 റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നോട്ടുനിരോധത്തിന് തൊട്ടുപിന്നാലെയാണ് ഇന്ത്യയിൽ തൊഴിൽ നഷ്‌ടമുണ്ടായതെന്നും ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും ഇക്കാര്യത്തിൽ വ്യക്തമായ പഠനം നടത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു

എന്നാൽ തൊഴിൽ നഷ്‌ടമുണ്ടായത് നോട്ടുനിരോധനം മൂലമാണെന്ന് ഉറപ്പില്ലെങ്കിലും പഠനത്തിൽ കണ്ടെത്തിയ കാര്യങ്ങൾ ആശങ്കയുണ്ടാക്കുന്നതാണെന്നും ആവശ്യമെങ്കിൽ നയരൂപീകരണത്തിൽ അടക്കം മാറ്റങ്ങൾ വരുത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നു. 2011ന് ശേഷം രാജ്യത്തെ തൊഴിലില്ലായ്‌മ നിരക്ക് വൻ തോതിൽ വർദ്ധിച്ചു. ഉന്നത വിദ്യാഭ്യാസമുള്ളവരും യുവജനങ്ങളുമാണ് ഇതിൽ ഏറെ ബുദ്ധിമുട്ടേണ്ടി വന്നത്. ഇതിനൊപ്പം വിദ്യാഭ്യാസം ആവശ്യമില്ലാത്ത അവിദഗ്‌ദ്ധ തൊഴിലാളികൾക്കും ജോലി നഷ്‌ടമായത് സ്ഥിതി രൂക്ഷമാക്കി. 2011-12ൽ തൊഴിലില്ലായ്‌മ നിരക്ക് 2.2 ശതമാനമായിരുന്നു. 2017-2018ൽ 6.1 ശതമാനമായി. ഗ്രാമ പ്രദേശത്തെക്കാളും നഗര പ്രദേശങ്ങളിലാണ് തൊഴിലില്ലായ്‌മ കൂടുതലെന്നും റിപ്പോർട്ടിൽ പറയുന്നു.ആഘാതം ഏറ്റവും അധികം ബാധിച്ചത് യുവാക്കളെയാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രധാന പ്രചാരണ വിഷയം തൊഴിലില്ലായ്‌മ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുണ്ട്.

demonetization-

2017-18 കാലഘട്ടത്തിൽ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 45 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായി നാഷണൽ സാമ്പിൾ സർവേ ഓഫീസ് റിപ്പോർട്ട് അടുത്തിടെ പുറത്തുവന്നിരുന്നു. തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനത്തിലെത്തിയതായും ഇത് 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ടെന്നും മാദ്ധ്യമ വാർത്തകളുണ്ടായിരുന്നു. എന്നാൽ തൊഴിലില്ലായ്മ സംബന്ധിച്ച് ദേശീയ മാദ്ധ്യമം പുറത്തുവിട്ട റിപ്പോർട്ട് കരടിന്റെ ഭാഗം മാത്രമാണെന്നും ഇതിൽ ചൂണ്ടിക്കാട്ടിയ വിവരങ്ങൾ അന്തിമമല്ലെന്നും നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിശദീകരിച്ചിരുന്നു.