-sadhvi-pragya

ഭോപ്പാൽ: മാലെഗാവ് സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി സാധ്വി പ്രഗ്യ താക്കൂർ ബി.ജെ.പിയിൽ ചേർന്നു. ഭോപ്പാലിൽ കോൺഗ്രസ് സ്ഥാനാർത്ഥിയും മുൻ മുഖ്യമന്ത്രിയുമായ ദ്വിഗ് വിജയ് സിംഗിനെതിരെ അവർ മത്സരിച്ചേക്കുമെന്നാണ് സൂചന. “ഞാൻ ഔദ്യോഗികമായി ബി.ജെ.പിയിൽ ചേർന്നു. ഞാൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും ജയിക്കുകയും ചെയ്യും.” -പ്രഗ്യാ സിംഗ് പറഞ്ഞതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സംഘടന ആവശ്യപ്പെടുകയാണെങ്കിൽ ദ്വിഗ് വിജയ് സിംഗിനെ എതിരിടാൻ താൻ തയ്യാറാണെന്നും പ്രഗ്യ പറഞ്ഞു.

ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാർത്ഥി ആരെന്ന് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മുൻ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ അടക്കമുള്ളവരുടെ പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. 1984ലാണ് ഈ മണ്ഡലത്തിൽ അവസാനമായി ഒരു കോൺഗ്രസ് സ്ഥാനാർത്ഥി ജയിച്ചത്. അതേസമയം, സ്വതന്ത്രസ്ഥാനാർത്ഥിയാകാൻ താൻ തയ്യാറല്ലെന്നും പ്രഗ്യ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര സിംഗ് തോമർ, ശിവരാജ് സിംഗ് ചൗഹാൻ, ഉമാഭാരതി എന്നിവർ മത്സരിക്കാൻ വിമുഖത അറിയിച്ചതോടെയാണ് സാധ്വി പ്രഗ്യയുടെ പേര് പരിഗണിക്കുന്നത്.

2008ൽ മാലേഗാവിൽ നടന്ന സ്‌ഫോടനത്തിൽ ആറ് പേർ കൊല്ലപ്പെടുകയും 100 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസിൽ ദേശീയ അന്വേഷണ ഏജൻസി പ്രഗ്യാ സിംഗിന് ക്ലിൻ ചിറ്റ് നൽകിയതിനെ തുടർന്ന് ബോംബെ ഹൈക്കോടതി രണ്ടു വർഷം മുമ്പ് ജാമ്യം അനുവദിച്ചിരുന്നു.