tik-tok

ഇന്ത്യയിൽ നിരോധിച്ചു ഗൂഗിൾ പ്ളേ സ്റ്റോറിൽ നിന്ന് നീക്കി

ചെന്നൈ : ഓൺലൈൻ ലോകത്ത് യുവതയുടെ ഹരമായി മാറിയ ടിക് ടോക് ആപ്ളിക്കേഷൻ ഇന്ത്യയിൽ നിരോധിച്ചു. സർക്കാരുകളും കോടതിയും ആവശ്യപ്പെട്ടതോടെ ഗൂഗിൾ, ആപ്പിൾ പ്ളേ സ്റ്റോറിൽ നിന്ന് ടിക് ടോക് ആപ്ളിക്കേഷൻ നീക്കം ചെയ്തു.

സെക്സ്, ലഹരി, ആഭാസ ഡാൻസുകൾ, കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ തുടങ്ങിയഅനാശാസ്യ പ്രവണതകൾ ടിക് ടോക് ആപ്പിലൂടെ പ്രചരിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് നിരോധിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ച് ഉത്തരവിട്ടത്. ഈ വിധിക്ക് സ്റ്റേ അനുവദിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചതോടെയാണ് രാജ്യത്താകെ ടിക് ടോക്ക് നിരോധിക്കുന്നത്.

ഇന്ത്യയിൽ മാത്രം 240 ദശലക്ഷം ഡൗൺലോഡുള്ള ചൈനീസ് ഷോർട്ട് വിഡിയോ ആപ്ലിക്കേഷനാണ് ടിക്ടോക്

രാജ്യത്ത് സൈബർ കുറ്റങ്ങൾ വർദ്ധിക്കാൻ ടിക് ടോക് കാരണമാകുന്നുണ്ടെന്നും ഇവിടെ പോസ്റ്റ് ചെയ്യുന്ന കുട്ടികളുടെ വിഡിയോകൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.

അമേരിക്കയും ഇൻഡോനേഷ്യയും സ്വകാര്യത മുൻനിർത്തി ടിക് ടോക്കിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്

ആരാധകർ കുട്ടികൾ

കുട്ടികളാണ് ടിക് ടോക്കിന്റെ ആരാധകർ. ഏറ്റവും കൂടുതൽ സെൽഫി വിഡിയോകളും പോസ്റ്റ് ചെയ്യുന്നത് 11 - 14 വയസുള്ള കുട്ടികളാണ്. ഫ്രാൻസിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം മൊത്തം ടിക് ടോക് ഉപയോക്താക്കളിൽ 38 ശതമാനവും കുട്ടികളാണ്. ഭൂരിഭാഗവും പെൺകുട്ടികൾ. ഇന്ത്യയിൽ നിന്നുള്ള പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ അശ്ളീല വിഡിയോകൾ ടിക് ടോകിൽ ഹിറ്റായിരുന്നു.