ഭുവനേശ്വർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയ ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മിഷൻ സസ്‌പെൻഡ് ചെയ്‌തു. ഒഡീഷയിൽ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരീക്ഷകനായി നിയോഗിച്ചിരുന്ന കർണാടകയിൽ നിന്നുള്ള മുഹമ്മദ് മുഹസിനെയാണ് സസ്‌പെൻഡ് ചെയ്‌തത്. മോദിയുടെ ഹെലികോപ്റ്ററിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ് അംഗങ്ങൾ പരിശോധന നടത്തിയതിനെ തുടർന്നാണ് നടപടിയെന്ന് കമ്മിഷൻ ഉത്തരവിൽ അറിയിച്ചു. എസ്.പി.ജി സുരക്ഷയുള്ളവർക്കായുള്ള മാർഗനിർദേശങ്ങൾക്കെതിരാണ് ഉദ്യോഗസ്ഥന്റെ നടപടിയെന്നും സസ്‌പെൻഷൻ ഉത്തരവ് പ്രാബല്യത്തിൽ വന്നതായും ഉത്തരവിൽ പറയുന്നു. ഉദ്യോഗസ്ഥന്റെ നടപടി മൂലം പ്രധാനമന്ത്രിക്കു മിനുറ്റുകളോളം കാത്തിരിക്കേണ്ടി വന്നെന്നും കമ്മിഷൻ വ്യക്തമാക്കുന്നു.
കർണാടകയിലെ ചിത്രദുർഗയിൽ മോദിയുടെ വിമാനത്തിൽ നിന്ന് സുരക്ഷാപരിശോധനയിൽ ഉൾപ്പെടുത്താതെ ഒരു പെട്ടി രഹസ്യമായി സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോകുന്നതിന്റെ വിഡിയോ വിവാദമായതിന് പിന്നാലെയാണ് മോദിയുടെ ഹെലികോപ്റ്ററിൽ പരിശോധന നടത്തിയത്. സ്വകാര്യ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയ പെട്ടിയെ കുറിച്ച് അന്വേഷിക്കമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. എസ്.പി.ജി സംരക്ഷണമുള്ളവരോട് പെരുമാറേണ്ട രീതി സംബന്ധിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ചട്ടങ്ങൾ ലംഘിച്ചു എന്ന് പറഞ്ഞാണ് നടപടി.
എസ്.പി.ജി സംരക്ഷണമുള്ളവരെ ഇത്തരത്തിൽ പരിശോധിക്കുന്നത് കമ്മിഷന്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് എന്ന് ഉദ്യോഗസ്ഥർ പറയുന്നു. പരിശോധന കാരണം പ്രധാനമന്ത്രിയുടെ യാത്ര 15 മിനിറ്റ് വൈകിയെന്നും കമ്മിഷൻ പറഞ്ഞു. അതേസമയം, കമ്മിഷന്റെ നടപടിയിൽ അസ്വഭാവികതയുണ്ടെന്നു ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.