കൊച്ചി: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ആംബുലൻസിൽ എറണാകുളത്ത് എത്തിച്ച വിഷയത്തിൽ ഫേസ്ബുക്കിലൂടെ വർഗീയ പരാമർശം നടത്തിയ ബിനിൽ സോമസുന്ദരം ഒളിവിൽ. ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം അഭിഭാഷകനായ ശ്രീജിത്ത് പെരുമന ഡി.ജി.പിക്ക് നൽകിയ പരാതിയിൽ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ഇയാൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ അറിയിച്ചു. കടവൂർ സ്വദേശിയായ ബിനിലിനെതിരെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിനെ തുടർന്ന് ബിനിൽ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റുമിട്ടിരുന്നു.
ആംബുലൻസിലുള്ളത് ജിഹാദിയുടെ വിത്താണ് എന്നായിരുന്നു ബിനിൽ സോമസുന്ദരം ഫേസ്ബുക്കിൽ കുറിച്ചത്. എന്നാൽ, ആ പോസ്റ്റ് മുക്കി തടിതപ്പിയിരിക്കുകയാണ് ബിനിൽ. തന്റെ വാദം പിഴച്ചു എന്ന മനസിലായപ്പോൾ തന്റെ ഫേസ്ബുക്ക് ആരോ ഹാക്ക് ചെയ്തു എന്ന് സംശയിക്കുന്നതായി പോസ്റ്റിടുകയായിരുന്നു. പോസ്റ്റിന് താഴെ ഇയാൾക്കെതിരെ രൂക്ഷവിമർശനമാണ് ഉയരുന്നത്. ബിനിലിന്റെ പരമാർശം വിവാദമായതോടെ സോഷ്യൽമീഡിയകളിൽ ഇയാൾക്കെതിരെ പ്രതിഷേധം ശക്തമായിരുന്നു. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് പരാതി നൽകിയതായി ഫേസ്ബുക്കിലൂടെ അറിയിച്ചത്. കർശന നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചതായും അദ്ദേഹം കുറിച്ചിരുന്നു.