തിരുവനന്തപുരം: കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സുധാകരന്റെ വിവാദ തിരഞ്ഞെടുപ്പ് വീഡിയോയിൽ പ്രതികരിച്ച് രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ സ്ത്രീകൾ രംഗത്തെത്തി. 'കെ. സുധാകരൻ ഇത് ആദ്യമായല്ല സ്ത്രീത്വത്തെ അപമാനിക്കുന്നത്. സൂര്യനെല്ലി കേസിലെ 'പെൺകുട്ടി'യെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ മനസാക്ഷിയുള്ളവരാരും ഒരിക്കലും പൊറുക്കില്ല. ആർത്തവം അശുദ്ധമാണെന്നും മറ്റുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ മുൻപും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ടെന്നും' സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖ സ്ത്രീകളായ
ആനിരാജ, എസ്.ശാരദക്കുട്ടി, മറിയം ധാവ്ളെ, സീന ഭാസ്കർ ലക്ഷ്മി രാജീവ്, റീമ കല്ലിങ്കൽ, ദീദി ദാമോദരൻ കെ അജിത അന്വേഷി, സജിത മഠത്തിൽ സുധ സുന്ദർ റാം തുടങ്ങിയവർ പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു. ജില്ലയിലെ മുഖ്യ വരണാധികാരിയായ കളക്ടർ ആ വിഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അതു പിൻവലിക്കാനും മാപ്പു പറയാനും സുധാകരൻ തയ്യാറായിട്ടില്ലെന്നും പ്രസ്‌താവന കുറിപ്പിൽ പറയുന്നുണ്ട്.
കുറിപ്പിന്റ പൂർണ രൂപം
"പൊതുസമൂഹത്തിൽ സ്ത്രീനീതി പ്രധാന ചർച്ചാവിഷയമാക്കേണ്ട അവസരമാണ് ഓരോ തിരഞ്ഞെടുപ്പുവേളയും. എന്നാൽ, ഈ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടയിലും സ്ത്രീവിരുദ്ധ പ്രസ്താവനകൾകൊണ്ട് പല രാഷ്ട്രീയ നേതാക്കളും വിവാദങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നത്. പലരും തെറ്റുകൾ തിരുത്തി മാപ്പുപറഞ്ഞിട്ടുമുണ്ട്. എന്നാൽ, കണ്ണൂർ ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥിയും മുൻ മന്ത്രിയും എം.പി., എം.എൽ.എ എന്നീ നിലകളിൽ പലപ്രാവശ്യം നിയമനിർമാണ സഭകളിൽ അംഗമായിരുന്നിട്ടുള്ള വ്യക്തിയുമായ കെ. സുധാകരൻ എല്ലാ പ്രതിഷേധങ്ങളെയും നിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് തന്റെ സ്ത്രീവിരുദ്ധ നിലപാടുകളിൽ ഉറച്ചു നിൽക്കുന്നു.
കെ. സുധാകരന്റെ ഔദ്യോഗിക പേജില്ൽ 15.04.2019ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തിരഞ്ഞെടുപ്പ് പ്രചരണ വിഡിയോക്കെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നു. ജില്ലയിലെ മുഖ്യ വരണാധികാരിയായ കളക്ടർ ആ വിഡിയോ പിൻവലിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, അതു പിൻവലിക്കാനും മാപ്പു പറയാനും സുധാകരൻ തയ്യാറായിട്ടില്ല. രാഷ്ട്രീയവും അധികാരവും പുരുഷന്മാർക്കു മാത്രമുള്ളതാണ് എന്ന് നിലനിൽക്കുന്ന പുരുഷാധികാര വ്യവസ്ഥയ്‌ക്കെതിരെ നിയമം നിർമ്മിക്കേണ്ടവരും നിലകൊള്ളേണ്ടവരുമാണ് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും. അവർ തന്നെ സ്ത്രീവിരുദ്ധ നിലപാടുകള്‍ പ്രചരിപ്പിക്കുന്നത് സമൂഹത്തെ പ്രാകൃതാവസ്ഥയിലേക്ക് നയിക്കുന്നതും നിയമലംഘനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നതുമായ പ്രവൃത്തിയാണ്.
കെ. സുധാകരൻഇത് ആദ്യമായല്ല സ്ത്രീത്വത്തെ അപമാനിക്കുന്നത്. സൂര്യനെല്ലി കേസിലെ 'പെണ്‍കുട്ടി'യെക്കുറിച്ച് പറഞ്ഞ വാചകങ്ങൾ മനസാക്ഷിയുള്ളവരാരും ഒരിക്കലും പൊറുക്കില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ച്, 'സ്ത്രീകളേക്കാള്‍ മോശം' എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം. ആർത്തവം അശുദ്ധമാണെന്നും മറ്റുമുള്ള ഇദ്ദേഹത്തിന്റെ പ്രസ്താവനകൾ മുൻപും ചർച്ചയ്ക്ക് വിധേയമായിട്ടുണ്ട്.
''ഓളെക്കൊണ്ടൊന്നും കഴിയൂല, ഒക്കത്തിനും ആങ്കുട്ടികള്‍തന്നെ വേണം...... ഓന്‍ ആങ്കുട്ടിയാ.... ഓൻ പോയാൽ കാര്യം സാധിച്ചിട്ടേ വരൂ.... ഏതൊരു പൊലീസുകാരനും ഒരിക്കൽ അബദ്ധം പറ്റും...'' - ഇതൊക്കെയാണ് സുധാകരന്റെ പ്രചരണ വിഡിയോയിലെ പ്രധാന സംഭാഷണങ്ങൾ. പെണ്ണ് ലോകസഭയിൽ പോയിട്ടെന്തുകാര്യം എന്നാണ് അതിലൂടെ ഇദ്ദേഹം ചോദിക്കുന്നത്. കെ. സുധാകരന്റെ എതിർ സ്ഥാനാർത്ഥി ശ്രീമതി ടീച്ചറിനെ ലക്ഷ്യമാക്കിയിട്ടുള്ളതാണ് ഈ പരാമര്‍ശങ്ങള്‍ എന്ന് വ്യക്തമാണ്. ഇത്തരം മനോഭാവമുള്ള ഒരു വ്യക്തിയെ ലോകസഭയിലേക്ക് അയക്കണമോയെന്ന കാര്യം കണ്ണൂര്‍ ലോകസഭാ മണ്ഡലത്തിലെ സമ്മതിദായകരില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ അടക്കമുള്ള വോട്ടര്‍മാര്‍ തീരുമാനിക്കട്ടെ.
സൂര്യനെല്ലിയിലെ പെൺകുട്ടിയും നിർഭയയും ആക്രമിക്കപ്പെടുന്നത് അവർക്കുനേരെ പാഞ്ഞടുത്ത പുരുഷന്മാരാൽ മാത്രമല്ല, അവരെ സംരക്ഷിക്കുന്ന ആശയലോകം നിലനിർത്തുന്ന രാഷ്ട്രീയത്താലുമാണ്. കെ. സുധാകരന്റെ ഭാഷയും ഭാഷ്യവും ഈ ആശയലോകത്തെ സംരക്ഷിക്കുന്നതാണ്. ഇത്തരത്തിൽ അദ്ദേഹം നിരന്തരം പൊതുസമൂഹത്തിൽ പ്രകടിപ്പിക്കുന്ന സ്ത്രീവിരുദ്ധതയെ ശക്തമായി അപലപിക്കുന്നു. നിർദ്ദേശം പാലിക്കാതിരുന്ന സുധാകരനെതിരെ വരണാധികാരി തുടർനടപടി എടുത്തിട്ടില്ല. വീഡിയോ നീക്കം ചെയ്യാൻ പ്രദർശന മാദ്ധ്യമങ്ങളോട് അദ്ദേഹത്തിനു നിർദ്ദേശിക്കാവുന്നതാണ്. ഒപ്പം, കെ. സുധാകരനെതിരെ ഇന്ത്യൻ ശിക്ഷാനിയമം അനുശാസിക്കുന്ന നടപടികൾ സ്വീകരിക്കണമെന്ന് സർക്കാരിനോടും തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമെന്ന നിലയിൽ ഉചിതമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോടും കലാ സാഹിത്യ സാംസ്‌കാരിക രംഗത്ത് പ്രവർത്തിക്കുന്ന ഞങ്ങൾ ആവശ്യപ്പെടുന്നു.