news

1. മംഗലാപുരത്ത് നിന്ന് കൊച്ചി അമൃത ആശുപത്രിയില്‍ എത്തിച്ച 17 ദിവസം പ്രായമുള്ള കുഞ്ഞിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമെന്ന് ആശുപത്രി അധികൃതര്‍. ഹൃദയത്തിലെ ദ്വാരം അടയ്ക്കുകയും വാല്‍വിലെ സങ്കോചം പരിഹരിക്കുകയും ചെയ്തു. ഹൃദയത്തിലെ മഹാധമനിയുടെ തകരാര്‍ പരിഹരിച്ചതായും ഡോക്ടര്‍മാര്‍.



2. കുഞ്ഞിന്റെ ഹൃദയാവസ്ഥ ഏറെ സങ്കീര്‍ണ്ണമായതുമൂലം വളരെയധികം അപകട സാധ്യതയുള്ള ശസ്ത്രക്രിയ ആണ് നടത്തിയത്. കഴിഞ്ഞ ദിവസമാണ് കുഞ്ഞിനെ മംഗലാപുരത്ത് നിന്ന് കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് എത്തിച്ചത്. ആദ്യം തിരുവനന്തപുരം ശ്രീചിത്രയിലേക്ക് വിദഗ്ധ ചികിത്സയ്ക്ക് എത്തിക്കാനായിരുന്നു നീക്കം. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ട് കൊച്ചി അമൃതയിലേക്ക് മാറ്റുക ആയിരുന്നു. അഞ്ചര മണിക്കൂര്‍ കൊണ്ടാണ് മംഗലാപുരത്ത് നിന്ന് കൊച്ചി അമൃതയിലേക്ക് കുഞ്ഞിനെ എത്തിച്ചത്

3. ഡല്‍ഹിയിലെ എ.എ.പി- കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ക്ക് അവസാനം. സഖ്യ ചര്‍ച്ചകള്‍ അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് നീക്കം. 7 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ. പട്ടികയില്‍ മുതിര്‍ന്ന നേതാക്കളെയും ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് നീക്കം. ഇതോടെ ഒരുമാസം നീണ്ട സഖ്യ ചര്‍ച്ചകള്‍ക്കാണ് വിരാമമാകുന്നത്. ഡല്‍ഹിയിലെ ചര്‍ച്ച പരാജയപ്പെട്ടത് ആം ആദ്മി കാരണമെന്ന് കോണ്‍ഗ്രസ് ആരോപണം

4. സഖ്യ കാര്യത്തില്‍ എ.എ.പി തര്‍ക്കം തുടര്‍ന്നാല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്താന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവസാനവട്ട സഖ്യ ചര്‍ച്ചയ്ക്കായി രാഹുല്‍ നിയോഗിച്ച പി.സി ചാക്കോ അടക്കമുള്ള എ.ഐ.സി.സി നേതാക്കള്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദയയ്ക്ക് സന്ദേശം അയച്ചെങ്കിലും മറുപടി ലഭിക്കാത്തതിനാല്‍ സഖ്യം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

5. ഡല്‍ഹിയ്ക്ക് ഒപ്പം ഹരിയാനയിലും പഞ്ചാബിലും സഖ്യം വേണം എന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ നിലപാട്. ഡല്‍ഹിയില്‍ മാത്രം ചര്‍ച്ച മതിയെന്ന നിലാപടില്‍ ആയിരുന്നു കോണ്‍ഗ്രസ്. ട്വിറ്ററിലെ രാഹുല്‍ ഗാന്ധിയുടെയും അരവിന്ദ് കെജ്രിവാളിന്റെയും ഏറ്റുമുട്ടലിന് ശേഷവും സഖ്യ ചര്‍ച്ചകള്‍ തുടര്‍ന്നിരുന്നു

6. ആലുവയില്‍ അമ്മയുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ മൂന്ന് വയസുകരാന് വിദഗ്ധ സംഘം ചികിത്സിക്കും എന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. കോട്ടയം മെഡിക്കല്‍ കോളേജിലെ സംഘം കുട്ടിയെ പരിശോധിക്കും. കുട്ടിയുടെ ചികിത്സ സര്‍ക്കാര്‍ ഏറ്റെടുത്തതായും ആരോഗ്യമന്ത്രി. കുട്ടി അപകടനില തരണം ചെയ്തിട്ടില്ല എന്ന് ആശുപത്രി അധികൃതര്‍. ആരോഗ്യസ്ഥിതി മോശമായതിനാല്‍ വിദഗ്ധ ചികിത്സക്കായി മറ്റേതങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.

7. ജീവന് ഭീഷണി ആയിരുന്ന രക്തസ്രാവം നിയന്ത്രിച്ചു. തലച്ചോറിന്റെ വലതു ഭാഗത്തെ പരുക്ക് ഗുരുതരം എന്നും വരുന്ന 48 മണിക്കൂര്‍ നിര്‍ണായകം എന്നും ഡോക്ടര്‍മാര്‍. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. പൊലീസിന്റെ ചോദ്യം ചെയ്യലില്‍ അമ്മ കുറ്റം സമ്മതിച്ചിരുന്നു. കുഞ്ഞിന്റെ അയല്‍വാസികളുടേയും മൊഴി പൊലീസ് ശേഖരിക്കും. ആലുവയിലെ കുട്ടി നേരിട്ടത് ക്രൂരമര്‍ദ്ദനം എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രന്‍.

8. ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു എന്നും കട്ടിയുള്ള തടികൊണ്ട് തലയ്ക്കടിച്ചു എന്നും പൊലീസ്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റു എന്ന് പറഞ്ഞാണ് കുഞ്ഞിനെ പിതാവ് ആശുപത്രിയില്‍ എത്തിച്ചത്. തലയോട്ടിയില്‍ പൊട്ടലും ശരീരം ആസകലം പൊള്ളല്‍ ഏല്‍ക്കുകയും ചെയ്ത കുട്ടി വെന്റിലേറ്ററില്‍ ആണ്. ശരീരത്തിലെ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാവാം എന്നാണ് ഡോക്ടര്‍മാരുടെ സംശയം.

9. ആര്‍.എസ്.എസിനും മോദി സര്‍ക്കാരിനും എതിരായ സി.പി.ഐ പ്രസംഗം സെന്‍സര്‍ ചെയ്ത് ദൂരദര്‍ശന്‍. പ്രസംഗത്തില്‍ നിന്ന് ദൂരദര്‍ശന്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്, ഹിറ്റ്ലര്‍, മുസോളിനി, ഫാസിസ്റ്റ് പ്രവണതകളുള്ള സര്‍ക്കാര്‍ എന്നീ പ്രയോഗങ്ങള്‍. ദൂരദര്‍ശന്റെ നടപടിക്ക് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ ഒരുങ്ങി സി.പി.ഐ.

10. ആര്‍.എസ്.എസിന്റെ ഫാസിസ്റ്റ് ആശയങ്ങളെ വെള്ളപൂശാന്‍ ദൂരദര്‍ശന്‍ ശ്രമിക്കുന്നു എന്ന് ബിനോയ് വിശ്വം. മാറ്റം വരുത്താന്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സംപ്രേക്ഷണത്തില്‍ നിന്ന് പിന്മാറുന്നതായും പ്രതികരണം. ഈ മാസം 25നാണ് പ്രസംഗം ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഇരുന്നത്. അതേസമയം, പരാമര്‍ശം നീക്കിയത് സ്‌ക്രിപ്റ്റ് സമിതിയെന്നും ദൂരദര്‍ശന് ഇതുമായി ബന്ധമില്ലെന്നും പ്രസാര്‍ ഭാരതി സി.ഇ.ഒ ശശി ശേഖര്‍

11. സംസ്ഥാന വനിതാ കമ്മിഷന് എതിരെ രൂക്ഷ വിമര്‍ശനവുമായി ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ്. എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ പ്രസ്താവനയ്ക്ക് എതിരെ പരാതി നല്‍കിയിട്ടും കേസ് എടുക്കാന്‍ വനിതാ കമ്മിഷന്‍ തയ്യാറായില്ല. വനിതാ കമ്മിഷന്റെ വിവേചനം രമ്യാ ഹരിദാസ് തുറന്നടിച്ചത് തൃശൂരിലെ വാര്‍ത്താ സമ്മേളനത്തില്‍. കമ്മിഷന്റെ ഇടപെടലുകള്‍ രാഷ്ട്രീയം നോക്കി എന്നും ആരോപണം

12. കണ്ണൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍ എതിര്‍ സ്ഥാനാര്‍ത്ഥി ആയ വനിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ വീഡിയോ പുറത്തിറക്കി എന്ന് ആരോപിച്ച് മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വനിതാ കമ്മിഷന്‍ സ്വമേധയാ കേസ് എടുത്തു. താന്‍ നല്‍കിയ പരാതിയിലും സമാന രീതിയില്‍ നടപടി സ്വീകരിക്കാം എന്നിരിക്കെ കമ്മിഷന്‍ ഒന്നും ചെയ്തില്ലെന്നും രമ്യാ ഹരിദാസ്