jio

ന്യൂഡൽഹി: റിലയൻസ് ജിയോയിലേക്കും പൊതുമേഖലാ ടെലികോം കമ്പനിയായ ബി.എസ്.എൻ.എല്ലിലേക്കും വരിക്കാരുടെ ഒഴുക്ക് വർദ്ധിച്ചതിന്റെ കരുത്തിൽ ഇന്ത്യയിലെ മൊത്തം ടെലികോം ഉപഭോക്താക്കളുടെ എണ്ണം ഫെബ്രുവരിയിൽ 120.54 കോടിയിലെത്തി. ജിയോയും ബി.എസ്.എൻ.എല്ലും ചേർന്ന് ഫെബ്രുവരിയിൽ പുതുതായി ചേർത്തത് 86.39 ലക്ഷം പേരെയാണ്. അതേസമയം, മറ്ര് കമ്പനികൾക്കെല്ലാം കൂടി 69.93 ലക്ഷം വരിക്കാരെ നഷ്‌ടപ്പെടുകയും ചെയ്‌തു. വൊഡാഫോൺ ഐഡിയയ്ക്കാണ് ഏറ്റവുമധികം വരിക്കാരെ നഷ്‌ടമായതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഒഫ് ഇന്ത്യയുടെ (ട്രായ്) കണക്കുകൾ വ്യക്തമാക്കി.

രാജ്യത്ത് മൊത്തം മൊബൈൽ വരിക്കാൽ 118.36 കോടിയാണ്. പ്രവർത്തനം ആരംഭിച്ച് രണ്ടരവർഷത്തിനകം 30 കോടി ഉപഭോക്താക്കളെ സ്വന്തമാക്കിയ ജിയോ, ഫെബ്രുവരിയിൽ പുതുതായി ചേർത്തത് 77.93 ലക്ഷം പേരെയാണ്. ബി.എസ്.എൻ.എല്ലിൽ ഒമ്പതുലക്ഷം പേരും പുതുതായി ചേർന്നു. ഫെബ്രുവരിയിലെ കണക്കുപ്രകാരം ബി.എസ്.എൻ.എല്ലിന് ആകെയുള്ള ഉപഭോക്താക്കൾ 11.62 കോടിയാണ്. വൊഡാഫോൺ ഐഡിയയ്ക്ക് 57.87 ലക്ഷം പേരെയും ടാറ്റ ടെലിസർവീസസിന് 11.47 ലക്ഷം പേരെയും എയർടെല്ലിന് 40,496 പേരെയും നഷ്‌ടപ്പെട്ടു. എം.ടി.എൻ.എല്ലിൽ നിന്ന് 4,652 പേരും റിലയൻസ് കമ്മ്യൂണിക്കേഷനിൽ നിന്ന് 3,611 പേരും ഒഴിഞ്ഞുപോയി. 40.93 കോടി ഉപഭോക്താക്കളുള്ള വൊഡാഫോൺ ഐഡിയയാണ് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി.