sreedaran-pillai

തിരുവനന്തപുരം: ആറ്റിങ്ങലിലെ എൻ.ഡി.എ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിക്കിടെ മതവൈരം ഉണ്ടാക്കുന്ന രീതിയിൽ പ്രസംഗിച്ചു എന്ന് ആരോപണം തെളിയിച്ചാൽ താൻ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. അല്ലെങ്കിൽ കേസ് കൊടുത്ത സി.പി.എം മുൻ നേതാവ് വി.ശിവൻകുട്ടി പൊതുപ്രവർത്തനം അവസാനിപ്പിക്കണം. സി.പി.എം മാപ്പ് പറയാൻ തയ്യാറാകണമെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

അതേസമയം, ശ്രീധരൻ പിള്ളയ്ക്കെതിരെ ആ​റ്റിങ്ങൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പരാതിക്കാരനായ സി.പി.എം നേതാവ് വി. ശിവൻ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് സാക്ഷികളായ ചിലരെ മൊഴിയെടുക്കാനായി വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെ മൊഴി കൂടി രേഖപ്പെടുത്തുകയും പ്രസംഗത്തിന്റെ വീഡിയോ ക്ളിപ്പിംഗുകൾ പരിശോധിക്കുകയും ചെയ്തശേഷം അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്ന് ആറ്റിങ്ങൽ ഡിവൈ.എസ്.പി ഫേമസ് വർഗീസ് വെളിപ്പെടുത്തി. വർഗീയ കലാപം ഉണ്ടാക്കാനും രാജ്യത്തിന്റെ അഖണ്ഡത തകർക്കാനും ശ്രമിച്ചതിന് ഐ.പി.സി 153, 153 എ,153 ബി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

13ന് വൈകിട്ട് ആ​റ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ നടന്ന എൻ.ഡി.എ തിരഞ്ഞെടുപ്പ് യോഗത്തിലാണ് ശ്രീധരൻപിള്ള വിവാദ പരാമർശം നടത്തിയത്. വിദ്വേഷം ജനിപ്പിക്കുന്ന വാചകങ്ങളിലൂടെ വർഗീയത വളർത്തി വോട്ട് പിടിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് ആരോപിച്ച് വി. ശിവൻകുട്ടി നൽകിയ പരാതിയിലാണ് കേസെടുത്തത്. ആ​റ്റിങ്ങൽ പൊലീസിലും റൂറൽ എസ്.പിക്കും തിരഞ്ഞെടുപ്പ് കമ്മിഷനും ശിവൻകുട്ടി പരാതി നൽകി. ശ്രീധരൻ പിള്ളയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് ശിവൻകുട്ടി നൽകിയ ഹർജിയിൽ ഹൈക്കോടതി കഴിഞ്ഞ ദിവസം സർക്കാരിനോടും തിരഞ്ഞെടുപ്പ് കമ്മിഷനോടും വിശദീകരണം തേടിയിരുന്നു. ശ്രീധരൻ പിള്ളയുടെ വാക്കുകൾ ജനപ്രാതിനിധ്യ നിയമപ്രകാരം കുറ്റകരമാണെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ കോടതിയെ അറിയിക്കുകയും ചെയ്തു. ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം.