modi

ന്യൂഡൽഹി: മലേഗാവ് സ്ഫോടനകേസിലെ പ്രതി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭോപ്പാലിൽ ബി.ജെ.പി സ്ഥാനാർത്ഥിയാക്കിയത് ഹിന്ദു സംസ്‌ക്കാരത്തെ തീവ്രവാദമെന്ന് വിളിക്കുന്നവർക്കുള്ള മറുപടിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സമ്പന്നമായ ഹിന്ദു സംസ്കാരത്തെ തെറ്റായി മുദ്രകുത്തിയവർക്കെല്ലാം മറുപടി നൽകുമെന്നും മോദി പറഞ്ഞു.

സംഝോത എക്സ്പ്രസ് സ്ഫോടനവും ജഡ്‌ജി ബി.എച്ച് ലോയയുടെ മരണവും തെറ്റായ രീതിയിൽ സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും അതാണ് അവരുടെ പ്രവർത്തന രീതിയെന്നും മോദി പറഞ്ഞു. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധിയും വിവിധ കേസുകളിൽ ജാമ്യത്തിലിറങ്ങിയാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എന്തുകൊണ്ടാണ് നിങ്ങൾ ഇവരെ ചോദ്യം ചെയ്യാത്തത്. ബി.ജെ.പി ഒരു സ്ഥാനാർത്ഥിയെ നിറുത്തിയ ഉടൻ അതിനെ ചോദ്യം ചെയ്യുന്നതെന്തിനാണെന്നും മോദി ചോദിച്ചു.

സംഝോത എക്സ്പ്രസ് കേസിന്റെ വിധി എന്തായിരുന്നു?​ ലോകം ഒന്നാണെന്ന മഹത്തായ സന്ദേശം നൽകുന്ന 5000ൽ പരം വർഷത്തെ പഴക്കമുള്ള ഹിന്ദുസംസ്‌കാരത്തെ ഒരു തെളിവുകളുമില്ലാതെ കുറ്റപ്പെടുത്തരുത്. പ്രജ്ഞാ സിംഗിന്റെ സ്ഥാനാർത്ഥിത്വം കോൺഗ്രസിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ് മലാഗേവ് സ്ഫോടന കേസിലെ പ്രതിയായ പ്രജ്ഞ സിംഗ് ഠാക്കൂർ ബി.ജെ.പിയിൽ ചേർന്നതും കോൺഗ്രസ് സ്ഥാനാർത്ഥി ദിഗ്‌വിജയ് സിംഗിനെതിരെ മത്സരിപ്പിക്കാനും തീരുമാനിച്ചത്.