kaumudy-news-headlines

1. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക ആരോപണത്തില്‍ സുപ്രീംകോടതിയില്‍ അടിയന്തര സിറ്റിംഗ്. ചീഫ് ജസ്റ്റിസിന്റെ ചേംബറില്‍ ആയിരുന്നു അടിയന്തര സിറ്റിംഗ് ചേര്‍ന്നത്. ചീഫ് ജസ്റ്റിസ് വീട്ടില്‍ വച്ചും അല്ലാതെയും തന്നോട് മോശമായി പെരുമാറി എന്നായിരുന്നു സുപ്രീംകോടതിയിലെ ജീവനക്കാരി ആയിരുന്ന യുവതിയുടെ ആരോപണം. യുവതി 22 ജഡ്ജിമാര്‍ക്ക് ആണ് പരാതി നല്‍കിയത്. ഈ പരാതി ഓണ്‍ലൈന്‍ മാദ്ധ്യമങ്ങള്‍ പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു അടിയന്തര സിറ്റിംഗ്

2. വാര്‍ത്തയില്‍ വികാരാധീനനായി ചീഫ് ജസ്റ്റിസ്. കറകളഞ്ഞ ജഡ്ജി ആയിരിക്കുക വെല്ലുവിളി എന്ന് രഞ്ജന്‍ ഗൊഗോയ്. പദവിയുടെ മഹത്വം ആണ് ഒരു ജഡ്ജിയുടെ സമ്പാദ്യം. ആരോപണം നിഷേധിച്ച് തരംതാഴാനില്ല. തനിക്ക് എതിരെ വലിയ ഗൂഢാലോചന നടക്കുന്നു. ആരോപണത്തില്‍ രാജിവയ്ക്കില്ല. പക്ഷപാദമില്ലാതെ നിര്‍ഭയം പദവിയില്‍ തുടരും. എല്ലാ ജീവനക്കാരോടും ബഹുമാനത്തോടെ മാത്രമേ പെരുമാറിയിട്ടുള്ളൂ. പരാതിക്കാരിയുടെ അനുചിതമായ പെരുമാറ്റം ശ്രദ്ധയില്‍പെട്ടിരുന്നു. അസാധാരണ നടപടി എടുക്കാന്‍ നിര്‍ബന്ധിതനായി എന്നും അദ്ദേഹം പ്രതികരിച്ചു.

3. ചീഫ് ജസ്റ്റിനെ അനുകൂലിച്ച് സുപ്രീംകോടതി ബാര്‍ അസോസിയേഷന്‍. തത്കാലം ഉത്തരവിറക്കുന്നില്ല എന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര. വാര്‍ത്തയില്‍ ഉത്തരവാദിത്ത ബോധത്തോടെ മാദ്ധ്യമങ്ങള്‍ തീരുമാനം എടുക്കട്ടെ എന്നും സുപ്രീംകോടതി നിരീക്ഷണം. ചീഫ്ജസ്റ്റിസിനെ പിന്തുണച്ച് അറ്റോണി ജനറല്‍ കെ.കെ വേണുഗോപാലും ബ്ലാക്‌മെയില്‍ തന്ത്രം എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും. നിര്‍ണായക കേസുകള്‍ അടുത്ത ആഴ്ച സുപ്രീംകോടതി പരിഗണിക്കാന്‍ ഇരിക്കെ ആണ് ചീഫ് ജസ്റ്റിസിന് എതിരായ ലൈംഗിക ആരോപണം

4. ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിന് എതിരായ മോശം പരാമര്‍ശത്തില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന് ആശ്വാസം. വിജയരാഘവന് എതിരെ കേസ് എടുക്കേണ്ടെന്ന് പൊലീസ്. നടപടി, വിജയരാഘവന്‍ കുറ്റം ചെയ്തിട്ടില്ലെന്ന ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്റെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍. മലപ്പുറം എസ്.പിക്കാണ് നിയമോപദേശം നല്‍കിയത്.

5. മലപ്പുറം എസ്.പി തൃശൂര്‍ റേഞ്ച് ഐ.ജിയ്ക്ക് റിപ്പോര്‍ട്ട് കൈമാറി. പ്രസംഗത്തില്‍ രമ്യ അധിക്ഷേപിച്ചിട്ടില്ലെന്ന് വിലയിരുത്തല്‍. പൊലീസിന്റെ നീക്കം, വനിതാ അന്വേഷണ സംഘത്തിന് എതിരെയും വനിതാ കമ്മിഷന് എതിരെയും രമ്യ ഹരിദാസ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചതിന് പിന്നാലെ. വിജയരാഘവന് എതിരെ നിയമനടപടി തുടരുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് എടുക്കേണ്ട എന്നത് തെറ്റായ നിലപാട്. നടപടി ആവശ്യപ്പെട്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കും. സി.പി.എം പൊലീസിനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുക ആണ് എന്നും ആരോപണം

6. കേരളകൗമുദി ചീഫ് എഡിറ്ററായിരുന്ന എം.എസ് രവി ദിവംഗതനായിട്ട് ഇന്ന് ഒരു വര്‍ഷം. എം.എസ് രവിയുടെ ഒന്നാം ചരവാര്‍ഷികത്തോട് അനുബന്ധിച്ച് കേരളകൗമുദി അംഗണത്തിലെ എം.എസ് രവി സ്മാരകത്തില്‍ പുഷ്പാര്‍ച്ചന നടത്തി രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖര്‍. തുടര്‍ന്ന് അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ഡോ. ജോര്‍ജ് ഓണക്കൂര്‍, ശശി തരൂര്‍ എം.പി, പാലോട് രവി, വി.എസ് ശിവകുമാര്‍ എം.എല്‍.എ, സംഗീത സംവിധായകന്‍ ജെറി അമല്‍ ദേവ്, അല്‍ബര്‍ട്ട് അലക്സ്, എബി കുര്യാക്കോസ്, കേരളകൗമുദി നോണ്‍ ജേര്‍ണലിസ്റ്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ.എസ് സാബു, മറ്റ് ഭാരവാഹികള്‍, മാര്‍ ഇവാനിയോസ് കോളേജിലെ എം.എസ് രവിയുടെ സഹപാഠികള്‍ സുഹൃത്തുക്കള്‍, കൗമുദി ടി.വി ബ്രോഡ്കാസ്റ്റിംഗ് ഹെഡ് എ.സി റജി തുടങ്ങിയവര്‍ പങ്കെടുത്തു.

7. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന് ഇന്ന് നിര്‍ണായകം. വിവാദത്തില്‍ രാഘവന് എതിരെ കേസ് എടുക്കുന്നത് സംബന്ധിച്ചുള്ള നിയമോപദേശം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഇന്ന് കൈമാറിയേക്കും. ഡി.ജി.പി ലോക്നാഥ് ബെഹ്റ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടിയത് സി.പി.എം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയില്‍.

8. സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്തിയ കണ്ണൂര്‍ റേഞ്ച് ഐ.ജി എം.ആര്‍ അജിത് കുമാര്‍ സമര്‍പ്പിച്ചത് ഒളിക്യാമറ ഓപ്പറേഷന്‍ സി.പി.എം ഗൂഢാലോചന എന്ന എം.കെ രാഘവന്റെ വാദത്തെ തള്ളുന്ന റിപ്പോര്‍ട്ട്. ഒളിക്യാമറ ഓപ്പറേഷന്‍ റിപ്പോര്‍ട്ട് ചെയ്ത ചാനലില്‍ നിന്നും പിടിച്ചെടുത്ത മുഴുവന്‍ ദൃശ്യങ്ങളും പരിശോധിച്ചു. ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെ നടത്തണം എങ്കില്‍ കേസെടുത്ത് അന്വേഷണം നടത്തണം എന്നും റിപ്പോര്‍ട്ടില്‍ ഐ.ജി

9. തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ക്ക് മുമ്പ് കേസ് എടുക്കാനുള്ള തീരുമാനത്തിന് പിന്നിലെ രാഷ്ട്രീയം കോഴിക്കോട്ടെ പ്രബുദ്ധരായ വോട്ടര്‍മാര്‍ തിരിച്ചറിയും. താനിതിനെ അവജ്ഞയോടെ തള്ളിക്കളയുന്നു. പൊലീസിന്റെ നീക്കം രാഷ്ട്രീയ പ്രേരിതമാണ്. ഒളിക്യാമറ വിവാദത്തില്‍ സമയമാകുമ്പോള്‍ കൂടുതല്‍ പ്രതികരണം നടത്തുമെന്നും രാഘവന്‍.

10. 17ാം ലോക്സഭയിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം നാളെ വൈകിട്ട് അവസാനിക്കും. കേരള, ഗുജാറത്ത് ഉള്‍പ്പെടെ ഉള്ള സംസ്ഥാനങ്ങളിലെ 116 ലോക്സഭ മണ്ഡലങ്ങളിലേക്ക് മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. കേരളത്തിലെ ആവേശ കൊട്ടിക്കലാശത്തിന് മുന്നോടിയായി കേന്ദ്ര നേതാക്കളെ ഉള്‍പ്പെടെ മുന്നണികള്‍ എത്തിക്കുന്നുണ്ട്. ചൊവ്വാഴ്ച കേരളം പോളിംഗ് ബൂത്തിലേക്ക്.

11. പ്രധാനമന്ത്രി തലസ്ഥാനത്ത് നടത്തിയ പ്രസംഗത്തിന് മറുപടിയായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും രംഗത്ത് എത്തിയതോടെ ക്ലൈമാക്സിലും കത്തി ശബരിമല വിഷയം. കേരളത്തില്‍ എന്‍.ഡി.എ അക്കൗണ്ട് തുറക്കില്ലെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ശബരിമല വിഷയത്തിലൂടെ ഉള്ള അട്ടിമറിയും വോട്ട് വിഹിതത്തിലെ കുതിപ്പിലും പ്രതീക്ഷ ഉറപ്പിച്ച് ബി.ജെ.പി. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍ മണ്ഡലങ്ങളിലെ ത്രികോണ മത്സരത്തിനാണ് കേരളം സാക്ഷ്യം വഹിക്കാന്‍ പോകുന്നത്. പര്യടനങ്ങളെല്ലാം ഏകദേശം പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ത്ഥികള്‍ ആവേശ കലാശക്കൊട്ടിനായി കാത്തിരിക്കുക ആണ്.